റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ക്ക് പുറമെ സാഹിര്‍ ഖാന്‍, അമീര്‍ ഹംസ എന്നിവരും 15 അംഗ ടീമില്‍ ഇടം നേടി.

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരേ ചരിത്ര ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നാല് സ്പിന്നര്‍മാര്‍. റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ക്ക് പുറമെ സാഹിര്‍ ഖാന്‍, അമീര്‍ ഹംസ എന്നിവരും 15 അംഗ ടീമില്‍ ഇടം നേടി. അടുത്ത 14ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. അഫ്ഗാനൊപ്പം ടെസ്റ്റ് അംഗീകാരം ലഭിച്ച അയര്‍ലന്‍ഡ് പാക്കിസ്ഥാനുമായി കളിച്ചിരുന്നു.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ റാഷിദും മുജീബും ഇതിനോടകം അവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലോങ് ഫോര്‍മാറ്റില്‍ എത്രത്തോളം മികവ് പുലര്‍ത്താന്‍ സാധിക്കുമെന്ന് കണ്ടറിയണം. അഷ്ഗര്‍ സ്റ്റാനിക്സായി ആദ്യ ടെസ്റ്റില്‍ ടീമിനെ നയിക്കാനുള്ള ചുമതല. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്‍സാദ്, ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബി എന്നിവരും ടീമിലുണ്ട്.

എന്നാല്‍ പരുക്ക് കാരണം പേസര്‍ ദ്വാളറ്റ് സദ്രാന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. അഫ്ഗാന്റെ പരിചയസമ്പന്നനായ ബൗളറാണ് സദ്രാന്. യാമിന്‍ അഹമ്മദ്സായ വഫദര്‍, സയീദ് അഹമ്മദ് ഷിര്‍സാദ് എന്നിവര്‍ക്കാമ് പേസ് അറ്റാക്കിന്റെ ചുമതല.