പല്ലക്കലെ: ടെസ്റ്റ് ക്രിക്കറ്റിലെ ലോക ഒന്നാം നമ്പരായ ഓസ്‌ട്രേലിയയ്ക്കെതിരെ സ്വന്തം മണ്ണില്‍ ശ്രീലങ്കയ്‌ക്ക് ഉജ്ജ്വല വിജയം. ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 106 റണ്‍സിനാണ് ശ്രീലങ്കയുടെ വിജയം. 268 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്‌ത ഓസീസിന്റെ ഇന്നിംഗ്സ് 161 റണ്‍സിന് അവസാനിപ്പിച്ചാണ് സിംഹളീസ് പട തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 54 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രംഗണ ഹെറാത്തും മൂന്നു വിക്കറ്റെടുത്ത ലക്ഷന്‍ സങ്കടനും കൂടിയാണ് ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിപ്പിച്ചത്. ലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ 176 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് പുറത്തെടുത്ത കുശാല്‍ മെന്‍ഡിസാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍- ശ്രീലങ്ക ആദ്യ ഇന്നിംഗ്സില്‍ 117, രണ്ടാം ഇന്നിംഗ്സില്‍ 353 & ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 203, രണ്ടാം ഇന്നിംഗ്സില്‍ 161ന് പുറത്ത്

മൂന്നിന് 83 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് തുടര്‍ന്ന ഓസീസിന് 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ 12 റണ്‍സെടുത്ത ആദം വോഗ്‌സിന്റെ വിക്കറ്റ് നഷ്‌ടമായി. മിച്ചല്‍ മാര്‍ഷ്(25), സ്റ്റീവന്‍ സ്‌മിത്ത്(55) എന്നിവരുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച ഹെറാത്ത് ലങ്കയുടെ വിജയം എളുപ്പമാക്കുകയായിരുന്നു. വാലറ്റത്തുനിന്ന് കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ ലങ്കയുടെ വിജയാഘോഷം ആരംഭിക്കുകയായിരുന്നു.

മൂന്നു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഈ ജയത്തോടെ ശ്രീലങ്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഓഗസ്റ്റ് നാലു മുതല്‍ എട്ടുവരെ ഗലെയില്‍ നടക്കും.