കൊളംബോ: ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്‍പ് ശ്രീലങ്കയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്ന ജയം.സിംബാബ്‍‍വേക്കെതിരായ ഏക ടെസ്റ്റില്‍ നാല് വിക്കറ്റിന്റെ നാടകീയ ജയം ലങ്ക സ്വന്തമാക്കി. വിജയലക്ഷ്യമായ 388 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 81 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയും പുറത്താകാതെ 80 റണ്‍സെടുത്ത അസേല ഗുണരത്നെയുമാണ് ജയത്തിലെത്തിച്ചത്. സ്കോര്‍ സിംബാബ്‌വെ 356, 377, ശ്രീലങ്ക 346, 391/6.

ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീം നാലാമത് ബാറ്റ് ചെയ്ത് മറികടക്കുന്ന അഞ്ചാമത്തെ ഉയര്‍ന്ന വിജയലക്ഷ്യമാണിത്. ലങ്കന്‍ മണ്ണില്‍ നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 203 റണ്‍സിനിടെ ലങ്കക്ക് അ‌ഞ്ച് വിക്കറ്റ് നഷ്‌ടമായിരുന്നു. ആറാം വിക്കറ്റില്‍ ഡിക്‌വെല്ല-ഗുണരത്നെ സഖ്യം നേടിയ 120 റണ്‍സാണ് ലങ്കയുടെ ജയത്തില്‍ നിര്‍ണായകമായത്.

ലങ്കക്കായി കുശാല്‍ മെന്‍ഡിസ് 66 റണ്‍സെടുത്തു. ഗുണരത്നെ മാന്‍ ഓഫ് ദ് മാച്ചും, 11 വിക്കറ്റ് വീഴ്ത്തിയ രംഗണ ഹെരാത്ത് മാന്‍ ഓഫ് ദ് സീരീസുമായി.