ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പ് ഹോക്കിയില്‍ നിര്‍ണായക മത്സരത്തില്‍ മലേഷ്യയോട് തോറ്റ ഇന്ത്യ ഫൈനല്‍ കാണാത പുറത്തായി. ജയിച്ചാല്‍ ഫൈനല്‍ ഉറപ്പായിരുന്ന ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയരോട് കീഴടങ്ങിയത്. ഗോള്‍രഹിതമായിരുന്ന ആദ്യ മൂന്ന് ക്വാര്‍ട്ടറുകള്‍ക്ക് ശേഷം നാലാം ക്വാര്‍ട്ടറില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഷാഹ്റില്‍ സാബയാണ് മലേഷ്യയുടെ വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാം തോല്‍വിയും മലേഷ്യയുടെ ആദ്യ ജയവുമാണിത്.

മറ്റൊരു മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ ന്യൂസിലന്‍ഡിനെ 3-2ന് തോല്‍പ്പിച്ചതിനാല്‍ മലേഷ്യയെ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും തോല്‍പ്പിച്ചാലെ ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുണ്ടായിരുന്നുള്ളു. അഞ്ച് പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒരെണ്ണംപോലും ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. ഇന്ത്യ തോറ്റതോടെ ഫൈനലില്‍ ഗ്രേറ്റ് ബ്രിട്ടനും ഓസ്ട്രേലിയയും ഏറ്റുമുട്ടും.

അവസാന മത്സരത്തില്‍ ജപ്പാനോട് ഓസ്ട്രേലിയ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ അട്ടിമറി വിജയം. നാലു വട്ടം ചാമ്പ്യന്‍മാരായിട്ടുള്ള ഇന്ത്യ മൂന്നാം സ്ഥാനത്തിനായി ശനിയാഴ്ച ന്യൂസിലന്‍ഡുമായി മത്സരിക്കും.