ലണ്ടന്‍: വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് അവസാന മത്സരത്തില്‍ കാലിടറി. ലോക ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഫൈനലില്‍ ബോള്‍ട്ടിന് തോല്‍വി. ട്രാക്കില്‍ നിറഞ്ഞുനിന്ന ജമൈക്കന്‍ സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട് ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍നിന്ന് വെങ്കലമെഡലുമായി പിന്‍വാങ്ങി. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ടിന് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ. 

സ്റ്റാര്‍ട്ടിംഗ് പിഴവാണ് തോൽവിക്ക് കാരണം, വിരമിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല
- ബോള്‍ട്ട് പറയുന്നു

9.92 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും 9.94 െസക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി. ഹീറ്റ്‌സില്‍ 10.09 സെക്കന്‍ഡും സെമിയില്‍ 9.98 സെക്കന്‍ഡും കുറിച്ച ബോള്‍ട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്.