ബംഗലൂരു: ജോണ്ടി റോഡ്സിന്റെ ഫീല്‍ഡിംഗ് മികവിനെ വെല്ലാന്‍ ഇന്ത്യക്കാരെങ്കിലും ഉണ്ടോ. റോഡ്സിനോളം വരില്ലെങ്കിലും റെയ്നയും ജഡേജയും കോലിയുമെല്ലാം മികച്ച ഫീല്‍ഡര്‍മാര്‍ തന്നെയാണ്. എന്നാല്‍ ഇവരെയും വെല്ലുന്ന ഫീല്‍ഡിംഗ് മികവിലൂടെ വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരമായിരുന്ന വിനയ്‌കുമാര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കര്‍ണാടക-പഞ്ചാബ് മത്സരത്തിലായിരുന്നു വിനയ്‌കുമാറിന്റെ അസാമാന്യ ഫീല്‍ഡിംഗ്.

ഗുര്‍കീരത് സിംഗാണ് വിനയ്‌കുമാറിന്റെ ഫീല്‍ഡീംഗ് മികവിന് മുന്നില്‍ റണ്ണൗട്ടായി പുറത്തായത്. അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന പഞ്ചാബ് ഈ വിക്കറ്റോടെ തകര്‍ന്നടിഞ്ഞെങ്കിലും ഒടുവില്‍ മത്സരം ടൈയില്‍ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ കര്‍ണാടകയെ തോല്‍പ്പിക്കുകയും ചെയ്തു.

1992ലെ ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഇന്‍സ്‌മാം ഉള്‍ ഹഖിനെ റണ്ണൗട്ടാക്കിയതിന് സമാനമായായിരുന്നു വിനയ്‌കുമാര്‍ ഗൂര്‍കീരതിനെ പുറത്താക്കിയത്. 1992ല്‍ റോഡ്സ് ഇന്‍സ്‌മാമിനെ റണ്ണൗട്ടാക്കിയ വീഡിയോ താന്‍ പലതവണ കണ്ടിട്ടുണ്ടെന്നും അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും വിനയ്‌കുമാര്‍ മത്സരശേഷം പറഞ്ഞു.