ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 30-40 റണ്‍സെങ്കിലും കൂടി നേടിയിരുന്നെങ്കില്‍ പൊരുതാവുന്ന സ്കോറാകുമായിരുന്നുവെന്നും സെവാഗ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. ബാറ്റ്സ്മാന്‍മാര്‍ ഉത്തരവാദിത്തം മറന്നതാണ് പരമ്പര നഷ്ടത്തിന് കാരണമായതെന്ന് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 30-40 റണ്‍സെങ്കിലും കൂടി നേടിയിരുന്നെങ്കില്‍ പൊരുതാവുന്ന സ്കോറാകുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

സെറ്റായി നിന്നവരാരും ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്തില്ല. ധോണിയോ കാര്‍ത്തിക്കോ അവസാനംവരെ ക്രീസിലുണ്ടായിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

ധോണി പഴയ ധോണിയല്ല. പ്രായം അദ്ദേഹത്തെ തളര്‍ത്തിത്തുടങ്ങിയിരിക്കുന്നു. ധോണി അവസാനംവരെ ക്രീസിലുണ്ടാവണമായിരുന്നു. അദ്ദേഹം സ്കോര്‍ ചെയ്യാവുന്ന ഒരുപാട് പന്തുകള്‍ നഷ്ടമാക്കുകയും ചെയ്തു.

ടീമില്‍ അഴിച്ചുപണി നടത്തിയതിന്റെ പേരില്‍ കോലിക്ക് വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്നും സെവാഗ് പറഞ്ഞു. രാഹുലിനെയും ഉമേഷിനെയും ഒഴിവാക്കിയത് ശരിയായില്ലെന്ന് തോന്നാം. ഒരുപക്ഷെ അവര്‍ക്ക് പകരമെത്തിയവര്‍ ക്ലിക്കായിരുന്നെങ്കില്‍ അഭിനന്ദിക്കപ്പെട്ടേനെ. എന്നാല്‍ തോറ്റ സ്ഥിതിക്ക് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടിവരുമെന്ന് ഉറപ്പാണെന്നും സെവാഗ് പറഞ്ഞു.