മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ടീമിനെ വളര്‍ത്തിയെടുക്കുകയാണ് രാഹുല്‍ ദ്രാവിഡ്. അതിന്‍റെ ഏറ്റവും വലിയ സൂചനയാണ് ന്യൂസിലാന്‍റിലെ അണ്ടര്‍ 19 ലോകകപ്പ് വിജയം. എങ്ങനെയാണ് പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് ടീം അംഗങ്ങളോട് പെരുമാറിയത്. അതാണ് ഇന്ത്യയുടെ യുവസംഘത്തിലെ സ്റ്റാര്‍ ബൗളര്‍ കംലേഷ് നാഗര്‍കോട്ടി വെളിപ്പെടുത്തുന്നത്.

ഒരു അഭിമുഖത്തില്‍ നാഗര്‍ഗോട്ടി പറയുന്നത് ഇതാണ്, ദ്രാവിഡിനെ ടീം അംഗങ്ങള്‍ക്ക് ഭയമായിരുന്നു എന്നാണ് വെളിപ്പെടുത്തുന്നത്. ദ്രാവിഡ് ടീം അംഗങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അദ്ദഹം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ടീം അംഗങ്ങള്‍ക്ക് എല്ലാം പേടി ആയിരുന്നു. ടൂര്‍ണമെന്‍റ് നടക്കുമ്പോള്‍ പുറത്ത് അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ദ്രാവിഡ് കര്‍ശനമായി ആവശ്യപ്പെട്ടു.

ഈ സംഭവത്തിന് ഉദാഹരണമായി ഒരു മത്സരത്തിന്‍റെ ഇടവേളയില്‍ ചില ടീം അംഗങ്ങള്‍ ന്യൂസീലൻഡിലെ ക്യൂൻസ്ടൗണിലുള്ള പർവത പ്രദേശത്ത് സാഹസിക ട്രക്കിംഗിന് പോകാന്‍ പ്ലാന്‍ ഇട്ടു. എന്നാല്‍ ദ്രാവിഡ് ഇത് പൊളിച്ചു. പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ദ്രാവിഡിന്‍റെ ഇടപെടല്‍. ഫൈനല്‍ കഴിയും വരെ ടീം അംഗങ്ങള്‍ക്ക് മൊബൈലോ, വാട്ട്സ്ആപ്പോ ദ്രാവിഡ് നല്‍കിയില്ല.

ലോകകപ്പിന്റെ സമയത്ത് നടന്ന ഐപിഎൽ താരലേലത്തിലും ശ്രദ്ധിക്കേണ്ടതില്ലെന്ന് ദ്രാവിഡ് ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ഐപിഎല്‍ ലേലം എല്ലാ വര്‍ഷവും ഉണ്ട്. എന്നാല്‍ ലോകകപ്പ് വീണ്ടും നിങ്ങള്‍ക്ക് ലഭിക്കുകയില്ല എന്നായിരുന്നു ദ്രാവിഡിന്‍റെ ഉപദേശം നാഗര്‍കോട്ടി പറയുന്നു.