കിങ്‌സ്റ്റന്‍: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ മൂന്നാമത്തെ ഓവറിലാണ് വെസ്റ്റിന്‍ഡീസിന് രണ്ടു വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളില്‍ നഷ്‌‌ടമായത്. ക്രെയ്ഗ് ബ്രാത്ത‌്‌വെയ്റ്റ്(ഒന്ന്), ഡാരന്‍ ബ്രാവോ(പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസിന് നഷ്‌ടമായത്. നാലു റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ ഉള്ളപ്പോഴാണ് വെസ്റ്റിന്‍ഡീസിന് രണ്ടു വിക്കറ്റുകള്‍ നഷ്‌ടമായത്. ക്രെയ്ഗ് ബ്രാത്ത‌്‌വെയ്റ്റിനെ ചേതേശ്വര്‍ പൂജാര പിടികൂടിയപ്പോള്‍, ബ്രാവോയെ നായകന്‍ വിരാട് കൊഹ്‌ലിയാണ് കൈപ്പിടിയിലാക്കിയത്. രാജേന്ദ്ര ചന്ദ്രികയും മര്‍ലോണ്‍ സാമുവല്‍സുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്‌സ്‌മാന്‍ മുരളി വിജയ്‌ക്ക് പകരം കെ എല്‍ രാഹുല്‍ ടീമില്‍ ഇടംനേടി.

ആദ്യ മല്‍സരം തോറ്റു പരമ്പരയില്‍ പിന്നിട്ടുനില്‍ക്കുന്ന വെസ്റ്റിന്‍ഡീസ് കിങ്സ്റ്റണിലെ സബീന പാര്‍ക്കില്‍ ടോസ് നേടിയപ്പോള്‍ തന്നെ നായകന്‍ ജേസന്‍ ഹോള്‍ഡര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസ് ടീമിലെ അരങ്ങേറ്റക്കാരന്‍ മിഗുവേല്‍ കമ്മിണ്‍സിന് ജേസന്‍ ഹോള്‍ഡര്‍ ടെസ്റ്റ് ക്യാപ്പ് നല്‍കി.