ഈ വര്‍ഷത്തെ ഐപിഎല്ലിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കുന്ന അവസാന തീയതിയായിരുന്നു ഇന്ന്. പ്രമുഖരായ താരങ്ങളെ ഫ്രാഞ്ചൈസികള്‍ കൈവിട്ടതാണ് പ്രധാന സവിശേഷത. ഗൗതം ഗംഭീര്‍, ശിഖര്‍ ധവാൻ, ആര്‍ അശ്വിൻ എന്നിവരാണ് അവരിൽ ഏറ്റവും പ്രമുഖര്‍. അശ്വിനെ ചെന്നൈ സൂപ്പര്‍കിങ്സ് തഴഞ്ഞപ്പോള്‍ ധവാനെ, സണ്‍റൈസേഴ്‌സ് ഒഴിവാക്കുകയായിരുന്നു. എന്നാൽ ഇവരെ ലേലത്തിലൂടെ തിരിച്ചുപിടിക്കാനുള്ള അവസരങ്ങള്‍ ഈ ടീമുകള്‍ക്കുണ്ട്. എന്തുകൊണ്ടാണ് അശ്വിനെയും ധവാനെയും ഫ്രാഞ്ചൈസികള്‍ കൈവിട്ടത്?

മൂന്നു ഇന്ത്യൻ താരങ്ങളെയാണ് സി എസ് കെ നിലനിര്‍ത്തിയത്. ധോണി, ജഡേജ, റെയ്ന എന്നിവരെ നിലനിര്‍ത്താൻ മാനേജ്മെന്റ് തീരുമാനിച്ചപ്പോള്‍ അശ്വിനെ കൈവിടാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ടെസ്റ്റിൽ മാത്രമായി ഒതുക്കപ്പെടുന്ന അശ്വിന്‍ ഇപ്പോഴും ഒരു മാച്ച് വിന്നറാണ്. തന്റേതായ ദിവസങ്ങളിൽ ഏത് വമ്പന്‍മാരെയും വീഴ്‌ത്താൻ അദ്ദേഹത്തിനാകും. എന്നാൽ ഓള്‍റൗണ്ടറായ ജഡേജയ്ക്ക് ടി20യിൽ കൂടുതൽ പ്രാമുഖ്യമുള്ളതുകൊണ്ടാണ് അശ്വിനെ ടീം കൈവിട്ടത്. എന്നാൽ താരലേലത്തിലൂടെ അശ്വിനെ ടീമിലെത്തിക്കുമെന്നാണ് സൂചന.

ധവാന്റെ കാര്യത്തിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈക്കൊണ്ടത്. ഡേവിഡ് വാര്‍ണറെയും ഭുവനേശ്വര്‍കുമാറിനെയും മാത്രമാണ് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. ധവാനെ നിലനിര്‍ത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ ലേലത്തിലൂടെ ധവാനെ ടീമിലെത്തിക്കാനുറച്ച് തന്നെയാണ് ടീം മാനേജ്മെന്റ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയായ വാര്‍ണര്‍-ധവാൻ കൂട്ടുകെട്ട് ഇത്തവണയും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് സണ്‍റൈസേഴ്‌സ് ഉറപ്പുവരുത്തുമെന്നാണ് സൂചന. എന്നാൽ ഇപ്പോള്‍ ധവാനെ നിലനിര്‍ത്തുന്നത് സാമ്പത്തികമായ ലാഭകരമല്ലെന്ന നിലപാടാണ് ടീം മാനേജ്മെന്റ് സ്വീകരിച്ചത്.