മൂന്നാര്‍: ലോകകപ്പിന്റെ ആവേശം പങ്കുവച്ചും മലയാളികൾക്കെല്ലാം ഓണാശംസകൾ നേർന്നും ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നുംതാരം ഹർമൻ പ്രീത് കൗർ മൂന്നാറിൽ. സമ്മർദ്ദാവസരങ്ങളിൽ തോന്നാറുളള ജയിക്കണമെന്ന വാശിയാണ് നേട്ടങ്ങൾ സമ്മാനിക്കാറുള്ളത്. ഓസ്‌ട്രേലിയയുമായുളള മത്സരത്തിൽ പൊരുതിതോറ്റുവെങ്കിലും വനിതാ ക്രിക്കറ്റിനെ രാജ്യം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഹർമൻ പ്രീത് കൗർ പറഞ്ഞു.

മൂന്നാറിൽ സ്വകാര്യ ചടങ്ങിനെത്തിയപ്പോഴായിരുന്നു ഹർമൻപ്രീത് കൗർ മാധ്യമ പ്രവർത്തകരുമായി ലോകകപ്പ് അനുഭവങ്ങൾ പങ്കുവച്ചത്. മികച്ച ബൗളർമാരുണ്ടായിരുന്ന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ 171 റൺസടക്കം സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് നേടിയത്. ദംഗൽ സിനിമയിലേതിനു സമാനമാണീ നേട്ടങ്ങളെന്നും താരം പറഞ്ഞു.

പിവി സിന്ധുവുൾപെടെയുളള വനിതാ താരങ്ങൾ പ്രചോദനമായെന്നും ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന്റെ ആരാധികയാണെന്നും ഹർമൻപ്രീത് കൗർ പറഞ്ഞു. ലോകകപ്പിനു ശേഷം വനിതാ ക്രിക്കറ്റിന് ജന്മനാട്ടിലുൾപ്പെടെ വലിയ അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്.

അച്ഛൻ ഹർമീന്ദർ സിങ്ങിനും സദോദരൻ തേജിന്ദർ സിങ്ങിനുമൊപ്പമാണ് ഹർമൻപ്രീത് കൗർ മൂന്നാറിലെത്തിയത്. താരജാഡകളൊന്നുമില്ലാതെ സാധാരണ പെൺകുട്ടിയായിടപഴകിയ ഹർമൻപ്രീത് കൗർ കേരളത്തെയും മൂന്നാറിനെയും ഏറെ ഇഷ്ടപ്പെട്ടതായും പറഞ്ഞു.