ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്കു ജയിക്കാന്‍ 171 റണ്‍സ് വേണം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ആറിന് 170 റണ്‍സെടുക്കുകയായിരുന്നു. പുറത്താകാതെ 54 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബുരയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 54 റണ്‍സെടുത്ത ചിഗുംബുര ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയും അടിച്ചു. മാല്‍കോം വാളര്‍ 30 റണ്‍സെടുത്തപ്പോള്‍ ഹാമില്‍ട്ടണ്‍ മസകാഡ്‌സ 25 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ചിഗുംബുര നടത്തിയ വെടിക്കെട്ടാണ് സിംബാബ്‌വെയുടെ സ്‌കോര്‍ 170ല്‍ എത്തിച്ചത്. അവസാനത്തെ ഓവറില്‍ ബംറയ്ക്കെതിരെ രണ്ടു സിക്‌സര്‍ പായിച്ച ചിഗുംബുര പത്തൊമ്പതാമത്തെ ഓവറില്‍ ഉനദ്കതിനെതിരെ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും നേടി. ഇന്ത്യയ്‌ക്കു വേണ്ടി ജസ്‌പ്രിത് ബംറ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.