നോര്‍ത്തേണ്‍ അയര്‍ലന്റ് ഹൈക്കോടതിയില്‍ പ്രഭഗ്ഭരായ അഭിഭാഷകരെ ഇറക്കി വാദിച്ച ഫേസ്ബുക്കിന് ഒടുവില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു. തന്റെ ചിത്രങ്ങള്‍ അനുവാദം കൂടാതെ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെയും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ കാരണമായതിന് ശിശുപീഢനം അടക്കമുള്ള കുറ്റങ്ങളാണ് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഫേസ്ബുക്കിനെതിരെ ഉന്നയിച്ചത്.
2012 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ അപമാനിക്കുന്ന ചിത്രങ്ങള്‍ പലതവണ മറ്റൊരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഓരേ ചിത്രങ്ങള്‍ തന്നെ നിരവധി തവണയാണ് ഒരു പ്രത്യേക ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്. 

അപകീര്‍ത്തികരമാണെന്ന് ഒരിക്കല്‍ ചൂണ്ടിക്കാട്ടപ്പെട്ട ചിത്രം വീണ്ടും പ്രസിദ്ധീകരിക്കപ്പെടുന്നത് തടയാന്‍ ഫേസ്ബുക്കിന് സാധിക്കുമായിരുന്നെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഓരോ തവണയും ചിത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അത് ഒഴിവാക്കിയിരുന്നെന്നായിരുന്നു ഫേസ്ബുക്ക് അഭിഭാഷകരുടെ മറുവാദം. ഇത്രയും വലിയ ഉള്ളടക്കം പരിശോധിക്കുക അപ്രായോഗികമെന്നും ഫേസ്ബുക്ക് വാദിച്ചെങ്കിലും ഇത് തള്ളിയ കോടതി, കേസ് നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു.