ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ അന്‍റാറ്റിക്കയിലെ ലാർസൻ സിയിലെ വിള്ളലുകൾ കൂടുന്നു. ഇത് കാലാവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ.

Add Asianetnews as a Preferred SourcegooglePreferred

അന്‍റാറ്റിക്കയിലെ ഭീമൻ മഞ്ഞുപാളിയായ ലാർസൻ സിയുടെ വിള്ള‌‌ൽ 130 കിലോമീറ്ററോളംകൂടിയതായാണ് പുതിയ കണക്കുകൾ. 2011 മുതൽ 2015 വരെ മാത്രം 30 കിലോമീറ്റർ വിള്ളലുണ്ടായി. ലാർസൻ സി തകർന്നാൽ ഏകദേശം 6000 കിലോമീറ്റർ മഞ്ഞ് നഷ്ടമാകും.മഞ്ഞുപാളി തകരുന്നത് എപ്പോഴാണ് എന്ന് പ്രവചിക്കാനാകില്ല,ചിലപ്പോൾ വർഷങ്ങളെടുത്തേക്കാം.

അങ്ങനെ സംഭവിച്ചാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭൂമികുലുക്കത്തിന് സാധ്യതയുണ്ടാകും. മഞ്ഞുപാളി മുഴുവനായി ഉരുകിയാൽ ആഗോളതലത്തിൽ സമുദ്ര നിരപ്പ് 10 സെന്‍റീ മീറ്റർ ഉയരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ സമുദ്രങ്ങളിലെ താപനില ഉയര്‍ന്നതാണ് മഞ്ഞുരുകുന്നതിന്‍റെ ആക്കം കൂട്ടിയത്. ആഗോളതാപനത്തിന്‍റെ ഫലമായി അന്‍റാറ്റിക്കയിലെ മഞ്ഞുരുകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ലാർസൻ സി മുഴുവൻ ഉരുകിയാൽ അടുത്ത ഇരുന്നൂറ്‌ വര്‍ഷത്തിനുളളില്‍ ആഗോളതലത്തില്‍ സമുദ്രനിരപ്പ്‌ ഏകദേശം ഒരു മീറ്റര്‍ വരെ ഉയരുമെന്നും ചില രാജ്യങ്ങളും നഗരങ്ങളും കടലിനടിയിലാകുമെന്നും നാസയുടെ മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇത്കൂടി കണക്കിലെടുത്താൽ ലാർസൻ സിയിലെ വിള്ളൽ വർദ്ധനയെ നിസാരമായി കാണാനാകില്ലെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ.