തിരുവനന്തപുരം: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്‍റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് വിപണിയില്‍ പിടിച്ചുനില്‍ക്കാനാണ് നെറ്റ് വേഗത ഉയര്‍ത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചത്. നവംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തില്‍ വരും. 

ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസ് ആക്കി മാറ്റും. എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകൾ 10 എം.ബി.പി.എസിലേക്കുമാണ് ഉയർത്തുന്നത്. പുതിയ വേഗത്തിലേക്കു ബ്രോഡ്ബാൻഡ് കണക്‌ഷനുകൾ ഉയർത്താൻ എല്ലാ സര്‍ക്കിളുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിരക്കില്‍ വ്യത്യാസമൊന്നും വരില്ല. പുതിയ തീരുമാനങ്ങളിലൂടെ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനൊപ്പം കൂടുതല്‍ പേരെ ആകര്‍ഷിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

249 രൂപയുടെ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനിൽ രണ്ട് എം.ബിയാണ് ഇപ്പോഴത്തെ വേഗം. ഇത് എട്ട് എം.ബിയായി മാറും. മാസത്തില്‍ അഞ്ച് ജി.ബിയുടെ ഫെയര്‍ യൂസേജ് പരിധി അങ്ങനെ തന്നെ നിലനില്‍ക്കും. അഞ്ച് ജി.ബിക്ക് ശേഷം ഒരു എം.ബി.പി.എസ് ആയിരിക്കും വേഗത. 499, 545, 650 രൂപയുടെ പ്ലാനുകളിലെല്ലാം ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് ആണ് വേഗത. ഇതെല്ലാം എട്ട് ആയി ഉയരും. 

എന്നാല്‍ എല്ലാ പ്ലാനുകളിലും ഫെയര്‍ യൂസേജ് പരിധി കഴിഞ്ഞാൽ ഒരു എം.ബി.പി.എസ് ആയി വേഗത കുറയും. ഫെയര്‍ യൂസേജില്‍ വര്‍ദ്ധനവ് വരില്ല. നിലവില്‍ എട്ട് എം.ബി.പി.എസ് വേഗത ലഭിച്ചിരുന്ന പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്ക് ഉയര്‍ത്തും. ഫെയര്‍ യൂസേജ് പരിധി കഴിഞ്ഞാൽ ഇവയുടെ വേഗം രണ്ട് ജി.ബി.പി.എസ്.ആയി മാറും. നിലവില്‍ നാല് എം.ബി.പി.എസ് സ്പീഡ് ലഭിക്കുന്ന പ്ലാനുകളും പത്ത് എം.ബി.പി.എസ് വേഗതയിലേക്ക് മാറും.