ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങളിലെ ചോര്‍ച്ച മാപ്പ് പറഞ്ഞ് സുക്കര്‍ബര്‍ഗ് പത്രപ്പരസ്യത്തിലൂടെയാണ് സക്കർബർഗ് മാപ്പ് പറഞ്ഞത്

സിലിക്കണ്‍വാലി: ഫേസ്ബുക്കിൽ നിന്നും ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോർന്ന സംഭവത്തിൽ ബ്രിട്ടൻ ജനതയോട് മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സ്ഥാപകന്‍ മാർക്ക് സക്കർബർഗ്. പത്രപ്പരസ്യത്തിലൂടെയാണ് സക്കർബർഗ് മാപ്പ് പറഞ്ഞത്.

വിശ്വാസ്യത നഷ്ടപ്പെടുത്തിയതിൽ ഖേദിക്കുന്നതായി പരസ്യത്തിൽ ഫേസ്ബുക്ക് പറയുന്നുണ്ട്. തെറ്റ് ഇനി ആവർത്തിക്കില്ലെന്നും സക്കർബർഗ് പരസ്യത്തിലൂടെ പറയുന്നു. നേരത്തെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് മുൻപ് ഫേസ്ബുക്കിന്‍റെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്കിന്‍റെ വിശ്വാസ്യതയ്ക്ക് ക്ഷതമെറ്റെന്ന് സ്വന്തം പേജില്‍ കുറിച്ച സുക്കര്‍ബര്‍ഗ് തെറ്റുകള്‍ തിരുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ വീഴ്ചയാണ് സംഭവിച്ചത്. അത് വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകും. 

സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം നടത്തുമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ വിശദമായി പരിശോധിക്കും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫേസ്ബുക്കിനുണ്ടായിരുന്ന ഉത്തരവാദിത്തമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് കുറിച്ചു.