ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകളില്‍ ഒന്നായ ഐആര്‍സിടിസി ഹാക്ക് ചെയ്യപ്പെട്ടു. ഏതാണ്ട് ഒരു കോടിപ്പേരുടെ വിവരങ്ങളും അക്കൗണ്ടുകളും ചോര്‍ന്നതായി ഭയപ്പെടുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ-കോമേഴ്സ് സൈറ്റാണ് ഐആര്‍സിടിസി. ലക്ഷകണക്കിന് പണിമിടപാടുകളാണ് ഈ സൈറ്റിലൂടെ നടക്കുന്നത്. അതിനാല്‍ തന്നെ പണമിടപാടുകളുടെയും, ക്രഡിറ്റ് കാര്‍ഡുകളുടെയും വിവരം ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യം സംശയിക്കുന്നുണ്ട്. 

ചിലപ്പോള്‍ ചോര്‍ന്ന വിവരങ്ങള്‍ ദുരുപയോഗപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഐആര്‍സിടിസി അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഹാക്കിങ്ങിന്‍റെ നഷ്ടം എത്രത്തോളം എന്നത് കണക്കാകുകയാണ് എന്നാണ് ഐആര്‍സിടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍ ന്യൂസ് 18ന് നല്‍കിയ വിശദീകരണത്തില്‍ ഐആര്‍സിടിസി പിആര്‍ഒ സന്ദീപ് ദത്ത് ഹാക്കിങ്ങ് വിവരം നിഷേധിച്ചിട്ടുണ്ട്. ഐആര്‍സിടിസിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ട് അതില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്.

തങ്ങളുടെ ഉപയോക്ത സേവനങ്ങളെ ലക്ഷ്യമാക്കിയാണ് ഈ ഹാക്കിങ്ങ് എന്ന് സംശയിക്കുന്നതായി ഐആര്‍സിടിസി അധികൃതര്‍ പറഞ്ഞു. മഹാരാഷ്ട്ര പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഹാക്കിംഗ് ആയിരിക്കാം നടന്നത് എന്നാണ് ടെക് ലോകവും വിലയിരുത്തുന്നത്.