ബംഗലൂരു: ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിന് ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഏപ്രിലില്‍ രണ്ടാം ചാന്ദ്രയാന്‍ പറന്നുയരും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി രാപ്പകല്‍ ഇല്ലാതെ പണിയെടുക്കുകയാണ് രാജ്യത്തെ ബഹിരാകാശ ഏജന്‍സിയിലെ ഗവേഷകര്‍. ചാന്ദ്രയാന്‍ 2 വില്‍ ഐഎസ്ആര്‍ ചന്ദ്രനിലേക്ക് ഒരു ഓര്‍ബിറ്ററും, റോവറും, ഒരു ലാന്‍ററും അയക്കും.

ജിഎസ്എല്‍വി എംകെ 11 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഇതിന്‍റെ പേലോഡ് 3,300 കിലോ ആയിരിക്കും. ഏപ്രിലില്‍ വിക്ഷേപണം നടന്നാല്‍ ജൂണോടെ ചന്ദ്രനില്‍ എത്തുന്ന രീതിയിലായിരിക്കും ദൗത്യം. അതേ സമയം ഒരേ സമയം മൂന്ന് ഘട്ടങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതി വലിയ വെല്ലുവിളിയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.ശിവന്‍ പറയുന്നു.

ഇതുവരെ മനുഷ്യ നിര്‍മ്മിതമായ ഒന്നും സ്പര്‍ശിച്ചിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ഇന്ത്യ റോവര്‍ ഇറക്കുക എന്നാണ് ഇപ്പോഴുള്ള സൂചന. ഇത് തന്നെ ആയിരിക്കും ഈ ദൗത്യത്തെ വ്യത്യസ്തമാക്കുന്നതും. നേരത്തെ ചാന്ദ്രയാന്‍ 1 ആണ് ചന്ദ്രനിലെ ജല സാന്നിധ്യം സംബന്ധിച്ച നിര്‍ണ്ണായക തെളിവുകള്‍ പുറത്ത് എത്തിച്ചത്.