മുംബൈ: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്ത് എയര്‍ടെല്ലും വോള്‍ട്ടി സര്‍വ്വീസ് ആരംഭിച്ചു. മുംബൈയിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിച്ചതെങ്കിലും എയര്‍ടെല്‍ വോള്‍ട്ടി ഏറെ വൈകാതെ രാജ്യത്തെ മറ്റ് നഗരങ്ങളിലും ലഭ്യമായി തുടങ്ങും. ഇന്റർനെറ്റ് സ്മാർട്ട്ഫോൺ ഉപഭോക്താക്കള്‍ക്ക് എച്ച്ഡി ക്വാളിറ്റിയിലുള്ള വോയ്സ് കോള്‍ നല്‍കുന്നതാണ് എയര്‍ടെല്‍ വോള്‍ട്ടി.

4ജി ഇന്റർനെറ്റ് സേനവമുള്ള ഫോണുകളിൽനിന്നും എച്ച് ഡി മികവിൽ ഫോണ്‍കോള്‍ ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് വോള്‍ട്ടി. മുംബൈയിലാണ് ആദ്യഘട്ടത്തിൽ സേനവം ആരംഭിച്ചത്. ഉടൻതന്നെ എയര്‍ടെല്ലിന്‍റെ വോള്‍ട്ടി രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. വോയ്സ് കോളുകൾക്കായി അധികാ ഡാറ്റാ ചാർജ് നൽകേണ്ട. ഫോർജി സിം ഉള്ളവർക്ക് വോൾട്ടി സേവനം ലഭിക്കാൻ വേറെ സിം എടുക്കേണ്ടതില്ല.

മറ്റ് ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് എയര്‍ടെല്‍ 4ജി ഫോണ്‍ പുറത്തിറക്കുമെന്നും കമ്പനിയുടെ നെറ്റ്വർക്ക് ഡിറക്ടർ അഭയ് സാവർഗാവോൻക്കർ അറിയിച്ചു. 4ജി ലൈറ്റ് മൊബൈല്‍ ഫോണുകള്‍ക്കൊപ്പം 4ജി സിം കാര്‍ഡുകളും ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ മാത്രമാണ് വോള്‍ട്ടി സാങ്കേതിക വിദ്യ രാജ്യത്ത് ലഭ്യമാക്കുന്നത്. എയര്‍ടെല്‍ ജിയോണി ഉള്‍പ്പെടെയുള്ള ഫോണുകളില്‍ വോള്‍ട്ടി സാങ്കേതിക വിദ്യ പരീക്ഷിച്ചുവരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡാറ്റ നെറ്റ് വര്‍ക്ക് വഴി ലഭ്യമാകുന്ന കോളുകള്‍ ഐപി മുഖേനയാണ് സാധ്യമാകുന്നത്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊപ്പം ടെലികോം വിപണിയില്‍ പോരാട്ടം ശക്തമാക്കാനാണ് ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്ലിന്‍റെ ശ്രമം.