ന്യൂയോര്‍ക്ക്: റോഡിലൂടെ നടന്ന് പോകുന്നവര്‍ ഫോണിലേക്ക് നോക്കി നടക്കുന്നത് ഇന്ന് വലിയ സംഭവമല്ല. എന്നാല്‍ അമേരിക്കന്‍ തെരുവുകളിലോ പാതകളിലൂടെയോ മൊബൈല്‍ ഫോണില്‍ നോക്കി നടന്നാല്‍ 99 അമേരിക്കന്‍ ഡോളര്‍ വരെ പിഴ. വാഹനാപകടങ്ങളിലായി നിരവധി കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഎസ്, യൂറോപ്യന്‍ നഗരങ്ങളിലാണ് ഇത്തരം ഒരു പിഴശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി യുഎസ് സംസ്ഥാനമായ ഹവായിയുടെ തലസ്ഥാനം ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. തെരുവുകളിലൂടെ നടക്കുമ്പോള്‍ എന്ത് ഇലക്ട്രോണിക്ക് ഉപകരണം നോക്കി നടന്നാലും പിഴ ഈടാക്കും. ഇന്ത്യന്‍ തുക അനുസരിച്ച് 2275 രൂപയോളമാണ് പിഴ.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കു മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം ഇതോടെ കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബില്‍ കൊണ്ടുവന്ന സിറ്റി കൗണ്‍സില്‍ അംഗം ബ്രാന്‍ഡണ്‍ ഇലെഫെന്റെ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമാണ് ഏറ്റവുമധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടത്. 5,987 പേരാണ് ഇത്തരത്തില്‍ മരിച്ചതെന്ന് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മരണനിരക്ക് ഉയരുന്നതിന് സ്മാര്‍ട്ട് ഫോണ്‍ പ്രധാനമായ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.