കാഠ്മണ്ഡു: എവറസ്റ്റിന് പൊക്കം കുറയുന്നുവെന്ന വാദം ശക്തമാകുമന്നതോടെ ഉയരം വീണ്ടും അളക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഇന്ത്യന്‍ സഹായം വേണ്ടെന്നാണ് നേപ്പാളിന്‍റെ നിലപാടം. നേപ്പാളിനെ മഹാദുരന്തത്തിലേയ്ക്ക് തള്ളിയിട്ട 2015 ലെ ഭൂകമ്പത്തിന് ശേഷം വന്ന മാറ്റങ്ങള്‍ വിലയിരുത്താന്‍ എവറസ്റ്റ് അളക്കണമെന്നാണ് നേപ്പാള്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്‍റ് പറയുന്നത്. 

എന്നാല്‍, ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ വിവരശേഖരണത്തിനായി ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടുമെന്നും നേപ്പാള്‍ സര്‍വേ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഗണേശ് ഭട്ട് ഇന്ത്യന്‍ ന്യൂസ് ഏജന്‍സിയായ പി.ടി.ഐയോട് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിച്ചിരുന്ന് എവറസ്റ്റ് അളന്ന് തിട്ടപ്പെടുത്താനുള്ള ഇന്ത്യന്‍ നിര്‍ദേശം തള്ളിയതിനു പിന്നില്‍ ചൈനയുടെ കൈയ്യുണ്ടെന്നാണ് വിലയിരുത്തല്‍. 

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലാണ് എവറസ്റ്റ് എന്നതാണ് ഇന്ത്യയെ ഒഴിവാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം സംബന്ധിച്ച് 2015 ലെ ഭൂകമ്പത്തിന് ശേഷം വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി വകുപ്പു തന്നെ ഇക്കാര്യത്തില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടും അളക്കണമെണ്ണ നിര്‍ദേശം ഇന്ത്യ മുന്നോട്ടു വെച്ചത്. 

250 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സര്‍വ്വെ വകുപ്പാണ് ഇതിന് മുന്‍കൈയ്യെടുത്തത്. എന്നാല്‍ ഇന്ത്യന്‍ നിര്‍ദ്ദേശത്തോട് നേപ്പാള്‍ പ്രതികരിച്ചിരുന്നില്ലെന്നും ഇന്ത്യമായോ ചൈനയുമായോ ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെന്നുമാണ് ആ രാജ്യം അറിയിച്ചിരുന്നതെന്ന് ഇന്ത്യന്‍ സര്‍വ്വെയര്‍ ജനറല്‍ മേജര്‍ ജനറല്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.