160 ജിഗാവാട്‌സാണ് ഇന്ത്യയുടെ അടിസ്ഥാനപരമായ വൈദ്യുതി ആവശ്യം. ഇതിനനുസൃതമായിട്ടാണ് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വൈദ്യുത വിതരണ സംവിധാനം പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. 

മുംബൈ: എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്ന് മുന്നറിയിപ്പ്. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ ഇലക്ട്രിസിറ്റി ഗ്രിഡ് വലിയ വെല്ലുവിളി നേരിടേണ്ടി വരും. 

160 ജിഗാവാട്‌സാണ് ഇന്ത്യയുടെ അടിസ്ഥാനപരമായ വൈദ്യുതി ആവശ്യം. ഇതിനനുസൃതമായിട്ടാണ് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വൈദ്യുത വിതരണ സംവിധാനം പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. 160 ജിഗാവാട്ട്‌സ് അടിസ്ഥാനപ്പെടുത്തിയാണ് ഗ്രിഡുകളുടെ സ്റ്റബിലിറ്റി 48.5-51.5 ഹെര്‍ട്‌സ് നിജപ്പെടുത്തിയിരിക്കുന്നത്. വൈദ്യതി ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം വലിയ രീതിയില്‍ വ്യത്യാസപ്പെട്ടാല്‍ പ്രതിസന്ധിക്ക് കാരണമായേക്കാം. 

എല്ലാവരും ഒമ്പത് മിനിറ്റ് ഒരുമിച്ച് വൈദ്യുതി വിളക്കുകണച്ചാല്‍ ഒരുമിച്ച് 10000-12000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത ഒറ്റയടിക്ക് നിലക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സമയം വൈദ്യുതി വിതരണം പെട്ടെന്ന് താഴ്ത്തുകയും ഒമ്പത് മിനിറ്റിന് ശേഷം പെട്ടെന്ന് ഉയര്‍ത്തുകയും വേണം. ഈ പ്രക്രിയയില്‍ പ്രശ്‌നം സംഭവിച്ചാല്‍ വൈദ്യുതി വിതരണം ആകമാനം പ്രതിസന്ധിയിലാകും. വൈദ്യുതി സംഭരിക്കാന്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന് മതിയായ സൗകര്യമില്ലാത്തതാണ് പ്രശ്‌നം. 

ജനതാ കര്‍ഫ്യൂ ദിവസവും സമാനമായ അനുഭവമുണ്ടായിരുന്നു. അന്ന് 26 ജിഗാവാട്‌സാണ് ഉപഭോഗത്തില്‍ കുറഞ്ഞത്. എന്നാല്‍, ഇത് 24 മണിക്കൂറിനുള്ളിലാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചു.ഇത് സംബന്ധിച്ച് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്. ഒരുമിച്ച് ലൈറ്റുകള്‍ അണക്കുന്നത് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്നും പ്രധാനമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും മഹാരാഷ്ട്ര ഊര്‍ജമന്ത്രി ഡോ നിതിന്‍ റാവത്ത് പറഞ്ഞു. ഒരുമിച്ച് അണക്കുന്നത് വൈദ്യുതി വിതരമ ശൃംഖലയെ തകര്‍ക്കും. ലോക്ക്ഡൗണിന് ശേഷം ഉപഭോഗം കുറഞ്ഞത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. അതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയ്ക്കണം. വീടുകളിലെ ലൈറ്റ് അണച്ച് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കുക. ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങി ചെയ്യരുത്. വീട്ടിലെ ബാല്‍ക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.