റിയാദ്: ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് ഒരു രാജ്യത്തിന്‍റെ പൗരത്വം നല്‍കി ലോകത്തെ ആത്ഭുതപ്പെടുത്തിയിരിക്കുകയാണ് സൗദി. വന്‍ നിക്ഷേപ പദ്ധതികളുമായ സൗദി അറേബ്യയെ മാറ്റിമറിക്കാനൊരുങ്ങുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്.

ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സില്‍ (നിര്‍മിത ബുദ്ധി) പ്രവര്‍ത്തിക്കുന്ന യന്ത്ര മനുഷ്യനാണ് സോഫിയ. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സംസാരത്തിനനുസരിച്ച് മുഖഭാവങ്ങളില്‍ മാറ്റം വരുത്താനും സോഫിയക്കു കഴിയും. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തില്‍ സോഫിയയെ അവതരിപ്പിച്ചതോടൊപ്പം ഈ യന്ത്രമനുഷ്യന്‍റെ ലൈവ് അഭിമുഖവും ഉണ്ടായിരുന്നു. അവതാരകനായ ആന്‍ഡ്രൂ റോസ് സൊര്‍ക്കിന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി തന്നെ സോഫിയ മറുപടി നല്‍കി.

സൗദി പരത്വം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്‍കി അംഗീകരിച്ചത് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു. നിര്‍മിത ബുദ്ധിയ സംശയത്തിന്‍റെ നിഴലിലാക്കുന്ന ഹോളിവുഡ് സിനിമകളേയും ഇലോന്‍ മസ്‌കിനേയും സോഫിയ വിമര്‍ശിച്ചു. ഹാസന്‍സ് റോബോട്ടിക്സ് നിര്‍മ്മിച്ച ഏറ്റവും നൂതനമായ റോബോട്ടാണ് സോഫിയ. ഭാവിയില്‍ ഐഎ സാങ്കേതികതയുടെ പ്രധാന്യം വ്യക്തമാക്കാനാണ് പുതിയ നീക്കം എന്നാണ് സൗദി പറയുന്നത്.