ദില്ലി: ഇന്ത്യയില്‍ സോഷ്യല്‍മീഡിയ സംബന്ധിച്ച വിവാദങ്ങളില്‍ 156 ശതമാനം വര്‍ദ്ധനവ്. ലോകത്ത് ഇപ്പോള്‍ അരങ്ങേറുന്ന സോഷ്യല്‍മീഡിയ വിവാദങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നും സെക്യൂരിറ്റി സോഫ്റ്റ്വെയര്‍ സ്ഥാപനമായ സിമന്‍ടെക്ക് നടത്തിയ പഠനം പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയാണെന്ന് സിമന്‍ടെക്കിന്‍റെ സെക്യൂരിറ്റി ത്രെഡ് റിപ്പോര്‍ട്ട് പറയുന്നു.

94 ശതമാനത്തോളം സൈബര്‍ വിവാദങ്ങളും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ മാനുവലായി ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളോ, ഫോര്‍വേഡ് സന്ദേശങ്ങളോ മൂലം ഉടലെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളുടെ അതിപ്രസരം ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പലപ്പോഴും തീര്‍ത്തും തെറ്റായ വാര്‍ത്തകള്‍ പോലും ഇത്തരത്തില്‍ വിവാദമാക്കി ലാഭം കൊയ്യുന്നവര്‍ കൂടി വരുകയാണെന്ന് പറയുന്ന റിപ്പോര്‍ട്ട്. ഇതിനായി കൃത്രിമമായ ലിങ്കുകളും, ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് പഠനം പറയുന്നു.

ആഗോളതലത്തില്‍ ഉണ്ടാക്കുന്ന സോഷ്യല്‍ മീഡിയ വിവാദങ്ങളില്‍ 3.4 ശതമാനം ഇന്ത്യയിലാണ് നടക്കുന്നത്. ഈ പട്ടികയില്‍ ചൈനയാണ് മുന്നില്‍ 23.7 ശതമാനം, രണ്ടാം സ്ഥാനത്ത് യുഎസ് ആണ് 18.9 ശതമാനം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം ഉണ്ടാക്കുന്ന പട്ടികയില്‍ ഇന്ത്യന്‍ സ്ഥാനം 18 സ്ഥാനത്താണെന്നും റിപ്പോര്‍ട്ട് പറയുന്നു.