എത്യോപ്യയിലെ ആഭ്യന്തര കലാപ സമയത്ത് ഫേസ്ബുക്കിലെ അല്‍ഗോരിതം വിദ്വേഷവും അക്രമവും പടരാനാണ് സഹായിച്ചതെന്നാണ് പരാതി

പിതാവിന്‍റെ മരണത്തില്‍ ഫേസ്ബുക്കിനെതിരെ കേസുമായി മകന്‍. എത്യോപ്യയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട പ്രൊഫസറുടെ മകനാണ് മെറ്റയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. എത്യോപ്യയിലെ ആഭ്യന്തര കലാപ സമയത്ത് ഫേസ്ബുക്കിലെ അല്‍ഗോരിതം വിദ്വേഷവും അക്രമവും പടരാനാണ് സഹായിച്ചതെന്നാണ് അബ്രഹാം മീര്‍ഗ് എന്നയാളുടെ പരാതി. ഫേസ്ബുക്കിലെ അല്‍ഗോരിതം മാറ്റുന്നതിനൊപ്പം വിദ്വേഷം പടര്‍ന്നത് മൂലം ഇരകളാക്കപ്പെട്ടവര്‍ക്ക് 2 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതി ആവശ്യപ്പെടുന്നത്.

വിദ്വേഷവും അക്രമവും ചെറുക്കുന്നതിനായി വലിയ നിയന്ത്രണവും വന്‍തുക നിക്ഷേപവും നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ അവകാശപ്പെടുന്നതിനിടെയാണ് യുവാവ് കോടതിയ സമീപിക്കുന്നത്. ഫോക്സ്ഗ്ലോവ് എന്ന ഗ്രൂപ്പാണ് കെനിയന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് എത്യോപ്യന്‍ സര്‍ക്കാരും സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിന് പിന്നാലെ 400000 പേരോളം ക്ഷാമത്തിന് സമാനമായ സാഹചര്യത്തിലാണ് ജീവിക്കേണ്ടി വന്നതെന്നും പരാതി ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് അബ്രഹാമിന്‍റെ പതാവ് കൊല്ലപ്പെടുന്നത്.

2021 നവംബര്‍ 3 ന് സര്‍വ്വകലാശാലയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു പ്രൊഫസര്‍ മീര്‍ഗ് അമാരേ അബ്ര ആക്രമിക്കപ്പെട്ടത്. ആയുധമേന്തിയ യുവാക്കള്‍ പ്രൊഫസറുടെ കുടുംബവീട്ടില്‍ കയറാനും ശ്രമിച്ചിരുന്നു. അക്രമികളുടെ ഭീഷണി ഭയന്ന് വെടിയേറ്റ് വീണ പ്രൊഫസറെ സഹായിക്കാനായി ആരും വരാതിരിക്കാനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മീര്‍ഗ് അമാരേ അബ്ര രക്തം വാര്‍ന്ന് മരിക്കാന്‍ ഇടയായത്. 7 മണിക്കൂറോളം ഇത്തരത്തില്‍ നിലത്ത് കിടന്ന് ജീവന് നേണ്ടി പോരാടിയ ശേഷമായിരുന്നു മീര്‍ഗ് മരിച്ചത്.