ദില്ലി: ഇന്‍റര്‍നെറ്റ് ന്യൂട്രാലിറ്റിക്കെതിരെ വീണ്ടും ടെലികോം കമ്പനികള്‍. വിവിധ ടെലികോം നൈറ്റുവര്‍ക്കുകളാണ് തങ്ങള്‍ വഴി പ്രവര്‍ത്തിക്കുന്ന ആപ്പുകളും, സൈറ്റുകളും വീഡിയോ നിര്‍മ്മാതാക്കളും നെറ്റ്വര്‍ക്കുകള്‍ക്ക് പ്രതിഫലം നല്‍കണം എന്ന് ആവശ്യപ്പെടുന്നത്. ടെലികോം റെഗുലേറ്ററി അതോററ്റി സംഘടിപ്പിച്ച ഓപ്പണ്‍ ഹൌസ് സെഷനിലാണ് ഏയര്‍ടെല്‍, ടെലിനോര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍ എന്നിവര്‍ ഈ ആവശ്യം ഉയര്‍ത്തിയത്.

ഇപ്പോഴത്തെ സ്പെക്ട്രം ലേലത്തിനും, നെറ്റ്വര്‍ക്ക് പരിപാലനത്തിനും വലിയ പണം ചിലവാകുന്നുവെന്നും അതിനാല്‍ ഇന്‍റര്‍നെറ്റ് വഴി തങ്ങളുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരും അതിന്‍റെ പങ്ക് വഹിക്കണം എന്നാണ് ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രോവൈഡര്‍മാര്‍ പറയുന്നത്. ഇതിന് ഒപ്പം തന്നെ ഡാറ്റ ചാര്‍ജുകളുടെ നിരക്ക് കുറയുന്നതും ഇത്തരത്തില്‍ ശ്രദ്ധിക്കണം എന്നാണ് കമ്പനികള്‍ പറയുന്നത്.

എന്നാല്‍ ഇന്‍റര്‍നെറ്റ് കണ്ടന്‍റ് കമ്പനികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം ഈ അപ്പുകളും കണ്ടന്‍റും ഉപയോഗിക്കുന്നതിന് അനുസരിച്ച് കൂടുകയാണ് ഇത് ശരിയായ രീതിയില് കമ്പനികള്‍ ലാഭം ഉണ്ടാക്കുന്നുണ്ട്. പല കണ്ടന്‍റ് ഉണ്ടാക്കുന്ന കമ്പനികളും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ്. ഉദാഹരണമായി ഒരിക്കലും ടെലികോം കമ്പനികള്‍ക്ക് വിക്കിപീഡിയയ്ക്ക് പണം ചുമത്താന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.