വിപണിയില്‍ ഏറെ ചലനം സൃഷ്ടിച്ച ജിയോക്ക് 31 ലക്ഷം രൂപയാണ് പിഴ.

ദില്ലി: സേവനങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്താത്തതിന് വിവിധ ടെലികോം കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തി. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, എയര്‍സെല്‍, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് ടെലികോം റെലുഗേലറ്റി അതോരിറ്റിയുടെ നടപടി. 2017 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പിഴ ചുമത്തിയത്.

വിപണിയില്‍ ഏറെ ചലനം സൃഷ്ടിച്ച ജിയോക്ക് 31 ലക്ഷം രൂപയാണ് പിഴ. ഇന്റര്‍കണക്ഷന്‍ പ്രശ്നങ്ങള്‍, കോള്‍ സെന്ററുകളിലും കസ്റ്റമര്‍ കെയറുകളിലും സേവനം ലഭിക്കാനുള്ള കാലതാമസം, ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാലും സേവനം അവസാനിപ്പിക്കാനുള്ള കാലതാമസം തുടങ്ങിയവയുടെ പേരിലാണ് ജിയോയ്ക്ക് പിഴ ചുമത്തിയത്.

29 ലക്ഷത്തോളം രൂപയാണ് ഐഡിയയ്ക്ക് ട്രായുടെ പിഴ. കോള്‍ മുറിഞ്ഞു പോകല്‍, പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിലെ പ്രശ്നങ്ങള്‍, കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ എന്നിവയാണ് ഐഡിയക്കെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്ലിന് 23 ലക്ഷമാണ് പിഴ ചുമത്തിയത്. പോസ്റ്റ്പെയ്ഡ്-പ്രീപെയ്ഡ് ഉപഭോക്തക്കളില്‍ നിന്ന് പണം ഈടാക്കുന്നതിനുള്ള പ്രശ്നങ്ങളും കോള്‍ സെന്ററുകളിലെ പ്രവര്‍ത്തനത്തിലെ പോരായ്മകളുമാണ് എയര്‍ടെല്ലിന് വിനയായത്.

ഒന്‍പത് ലക്ഷം രൂപയാണ് വോഡഫോണ്‍ ട്രായിക്ക് പിഴയിനത്തില്‍ നല്‍കേണ്ടത്. കണക്ഷനുകള്‍ വേണ്ടെന്ന് വെച്ചവര്‍ക്ക് ഡെപ്പോസിറ്റ് തുക തിരികെ നല്‍കുന്നതിലെ കാലതാമസം, കോളുകള്‍ മുറിഞ്ഞുപോകല്‍, സേവനങ്ങളിലെ കാലതാമസം എന്നിവയാണ് വോഡഫോണിന്റെ പ്രശ്നങ്ങളായി കണ്ടെത്തിയത്.