തിരുവനന്തപുരം: ഉഗ്രവിഷമുള്ള പാമ്പുകളെ പോലും പിടികൂടാന്‍ സാമര്‍ത്ഥ്യമുള്ള ആളാണ് വാവസുരേഷ്.പാമ്പുകളുടെ തോഴനായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച വാവാസുരേഷിന്പാമ്പ് കടിയേറ്റതായി വ്യാജപ്രചരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന് കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാര്‍ത്ത പരന്നത്. ഈ വാര്‍ത്തയോടൊപ്പം അദ്ദേഹത്തിന് നേരത്തെ പാമ്പ് കടിയേറ്റ ഒരു വീഡിയോയും വാട്ട്സ്ആപ്പിലും മറ്റും പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ കല്ലമ്പലത്തില്‍ വെട്ടുമണ്‍കടവ് എന്ന സ്ഥലത്ത് പൊത്തില്‍ ഒളിഞ്ഞിരുന്ന മൂഖനെ പിടികൂടിയ സമയത്ത് ഒരിക്കല്‍ കടിയേറ്റിരുന്നു. കടിയേറ്റിട്ടും കയ്യില്‍ നിന്നും വഴുതിപ്പോയ മൂര്‍ഖിനെ പിടിക്കൂടി കൊണ്ടുപോകുന്നു.രണ്ടുപ്രാവശ്യം വെന്‍റിലേറ്ററിലാക്കിയത് മൂര്‍ഖനാണ്. പാമ്പുകടിയേറ്റ വാവ ഇതുവരെ എട്ട് തവണ മെഡിക്കല്‍ കോളേജാശുപത്രിയുടെ ഐ സി യുവിലായിട്ടുണ്ട്.

എന്നാല്‍ ഈ വാര്‍ത്തയില്‍ സത്യമില്ലെന്ന് വാവ സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ് തനിയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ല ഞാന്‍ കൊട്ടാരക്കരയിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി തനിയ്ക്ക് പാമ്പ് കടിയേറ്റു എന്ന വിധത്തില്‍ വാര്‍ത്ത വരാറുണ്ട്. എന്നാല്‍ ഇത്തരം കുപ്രചരണങ്ങളിലൂടെ വാര്‍ത്തപ്രചരിപ്പിക്കുന്നത് ആരെന്ന് തനിയ്ക്ക് അറിയില്ലെന്നും വാവ സുരേഷ് പറയുന്നു.