തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി ട്വീറ്റ് ചെയ്തു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുക. 

എന്നാല്‍ ഈ ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ എന്ന ചോദ്യമാണ് ഉയരുന്നത്. തിരുവനന്തപുരത്തെ വേളി കായലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഒരു തൂണ് മാതൃകയില്‍ മേഘം കാണപ്പെട്ടത്. പ്രഥമദൃഷ്ട്യാ ചുഴലി കൊടുങ്കാറ്റിന് മുന്നോടിയായി ഉണ്ടാക്കുന്ന ഫണല്‍ മാതൃകയില്‍ ആണ് വാട്ടര്‍ സ്പൗട്ട് കാണപ്പെടുന്നത്. 

ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരം അറിഞ്ഞു പോലീസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. ശക്തമായ മഴയും ഇടിയും കൂടിയായപ്പോള്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. എന്നാല്‍ ഇത്തരം പ്രതിഭാസം മുമ്പ് പല തവണ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും ജനം പരിഭ്രാന്തരാകേണ്ട സഹചര്യമില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതര്‍ വ്യക്തമാക്കി.

ഇടിമിന്നല്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മര്‍ദ്ധവ്യത്യാസമാണ് വാട്ടര്‍ സ്പൗട്ടിന് കാരണമാകുന്നത് എന്നാണ് അന്ന് കാലവസ്ഥ കേന്ദ്രങ്ങള്‍ നല്‍കിയ വിശദീകരണം