ദില്ലി: തങ്ങളുടെ നിലവിലെ സ്വകാര്യനയം മാറ്റില്ലെന്ന് വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം രാജ്യ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണ് എന്ന കേസിലാണ് വാട്ട്സ്ആപ്പ് നയം വ്യക്തമാക്കുന്നത്. സ്വകാര്യതാ നയത്തില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിലെ നയത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിട്ടുപോകാമെന്നും ഫെയ്‌സ്ബുക്കിന് വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

Watch video!

പ്രൈവറ്റ് ഡൊമെയ്‌നിലാണ് യൂസറും വാട്ട്‌സ്ആപ്പും തമ്മിലുള്ള കരാര്‍. അതിനാല്‍ വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം ഭരണഘടനാപരമായി പരിശോധിക്കാന്‍ സുപ്രീംകോടതിയ്ക്ക് കഴിയില്ലെന്നും കപില്‍ സിബല്‍ വാദിച്ചു. സ്വകാര്യതാ നയം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന പരാതിയുള്ളവര്‍ക്ക് വാട്ട്‌സ്ആപ്പ് വിടാം. ഫെയ്‌സ്ബുക്കില്‍ നിന്നും വാട്ട്‌സ്ആപ്പില്‍ നിന്നും വിട്ടുപോകാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കമ്പനി നല്‍കുന്നുണ്ടെന്നാണ് ഫേസ്ബുക്കിന്‍റെ വാദം.മെയ് 15ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

പരാതിക്കാര്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പൗരമാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് സാല്‍വേ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം അവതരിപ്പിച്ചത്. ഫോണ്‍ നമ്പര്‍ അടക്കമുള്ള യൂസര്‍മാരുടെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കാന്‍ അനുവദിക്കുന്ന വിധത്തിലായിരുന്നു നയമാറ്റം. ഇതിനെതിരെ രണ്ട് യൂസര്‍മാര്‍ നല്‍കിയ പരാതിയില്‍ ജനുവരി പതിനാറിന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ട്രായ്‌യില്‍ നിന്നും വിശദീകരണം തേടിയിരുന്നു.