അറട്ടൈ ആപ്പിന്‍റെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ഇന്ത്യയിലെ മികച്ച 100 ആപ്പുകളുടെ പട്ടികയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ അറട്ടൈ പുറത്തായി.

ചെന്നൈ: മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്‍സ്ആപ്പിന് എതിരാളി എന്ന നിലയിൽ കുതിച്ചുയർന്ന ഇന്ത്യന്‍ ആപ്ലിക്കേഷനാണ് സോഹോയുടെ 'അറട്ടൈ'. ഒക്‌ടോബറില്‍ ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു അറട്ടൈ ആപ്പ്. എന്നാൽ ഇപ്പോഴിതാ അറട്ടൈ ആപ്പിന്‍റെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ഇന്ത്യയിലെ മികച്ച 100 ആപ്പുകളുടെ പട്ടികയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ അറട്ടൈ പുറത്തായി. നവംബർ 4-ലെ കണക്കനുസരിച്ച് അറട്ടൈ ആപ്പ് ഗൂഗിൾ പ്ലേയിൽ 105-ാം സ്ഥാനത്തും ആപ്പ് സ്റ്റോറിൽ 123-ാം സ്ഥാനത്തുമാണ്. ഒക്‌ടോബര്‍ മധ്യത്തിലെ ഒന്നാം സ്ഥാനത്ത് നിന്നാണ് അറട്ടൈയുടെ വീഴ്‌ചയെന്ന് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

അറട്ടൈ ആപ്പിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും

ആപ്പുകളും ഗെയിമുകളും ഉൾപ്പെടുന്ന സംയോജിത റാങ്കിംഗില്‍ ആപ്പ് സ്റ്റോറിൽ അറട്ടൈ 128-ാം സ്ഥാനത്തും ഗൂഗിൾ പ്ലേയിൽ 150-ാം സ്ഥാനത്തുമാണ്. പ്രാരംഭ ഹൈപ്പിന് ശേഷവും ഉപയോക്തൃ ഇടപെടൽ നിലനിർത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഈ ദ്രുതഗതിയിലുള്ള ഡിമാൻഡ് സൂചിപ്പിക്കുന്നു.

അറട്ടൈ എന്നാൽ തമിഴിൽ കാഷ്വൽ ചാറ്റ് എന്നാണ് അർഥം. ദൈനംദിന സംഭാഷണങ്ങൾ ലളിതമാക്കുക എന്നതാണ് ഈ ഇന്ത്യന്‍ മെസേജിംഗ് ആപ്പിന്‍റെ ലക്ഷ്യം. ടെക്സ്റ്റ് സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്‍റുകൾ എന്നിവ അയയ്ക്കാനും വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും ഉപയോക്താക്കളെ അറട്ടൈ ആപ്പ് അനുവദിക്കുന്നു. വ്യക്തിപരവും ബിസിനസ് ആശയവിനിമയവും സുഗമമാക്കുന്നതിന് സ്റ്റോറികളും ചാനലുകളും ഇതിൽ ഉൾപ്പെടുന്നു.

എന്താണ് സോഹോ കോർപ്പറേഷൻ?

1996-ലാണ് സോഹോ കോർപ്പറേഷൻ സ്ഥാപിതമായത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇമെയിൽ, സിആർഎം, എച്ച്ആർ, അക്കൗണ്ടിംഗ്, പ്രോജക്‌ട് മാനേജ്മെന്‍റ് തുടങ്ങിയവ ഉൾപ്പെടെ 55-ലധികം ബിസിനസ് ആപ്ലിക്കേഷനുകൾ വാഗ്‌ദാനം ചെയ്യുന്നു. 150 രാജ്യങ്ങളിലായി ഇപ്പോൾ 130 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് സോഹോയുടെ വെബ്‌സൈറ്റ് പറയുന്നു. കൂടാതെ ആമസോൺ, നെറ്റ്ഫ്ലിക്‌സ്, ഡെലോയിറ്റ്, പ്യൂമ, ടൊയോട്ട, സോണി തുടങ്ങിയ പ്രമുഖ കമ്പനികളും സോഹോയുടെ ക്ലയന്‍റുകളിൽ ഉൾപ്പെടുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്