വാഷിംങ്ങ്ടണ്‍ : ഒരു ചെറിയ പനി വന്നാല്‍ പോലും "ഫീലിങ്ങ് സിക്ക് " എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാര്‍. എന്നാല്‍ ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതില്‍ പലതുണ്ട് കാര്യമെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. ഒരു പ്രദേശത്ത് താമസിക്കുന്നവര്‍ക്കിടയില്‍ പനി അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് അധികൃതര്‍ പെട്ടന്ന് തിരിച്ചറിയാന്‍ സാധ്യതയുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ വ്യക്തികള്‍ നല്‍കുന്ന പല വിവരങ്ങളും വന്‍കിട കോര്‍പ്പറേറ്റുകള്‍ ശേഖരിക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ സമൂഹത്തിന് മൊത്തം ഗുണകരമാകുന്ന രീതിയില്‍ പ്രയോജനത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ആരോഗ്യ മേഖലയില്‍ പുതുമാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.

ഒരു പ്രദേശത്ത് പനി പടര്‍ന്ന് പിടിക്കുകയാണെങ്കില്‍ പരമ്പരാഗത രീതിയില്‍ മാത്രമാണ് ഹെല്‍ത്ത് വര്‍ക്കേഴ്സിന് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാറുള്ളു. എന്നാല്‍ സമൂഹ മാധ്യമമായ ട്വിറ്ററിനെ ആരോഗ്യരംഗത്ത് ഉപയോഗിക്കുകയാണെങ്കില്‍ അത് നേട്ടമായിരിക്കും.

അമേരിക്കയിലെ 17.1 കോടി ആള്‍ക്കാരുടെ ട്വീറ്റുകളാണ് പഠനത്തിനായ് തിരഞ്ഞെടുത്തത്.വിഷാദാത്മകവും നൈരാശ്യം നിറഞ്ഞതുമായ പോസ്റ്റുകളാണ് രോഗ സമയങ്ങളില്‍ സാധാരണയായി കണ്ടുവരാറുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഒരോ പ്രദേശത്തും ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയ ഇതിനായി ഉപയോഗിക്കാം. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്കായിരിക്കും ഗുണകരം എന്നാണ് പഠനം.