ഇന്ത്യന്‍ റെയില്‍വേയ്ക്ക് ടിക്കറ്റില്ലാ യാത്രികരില്‍ നിന്നും പിഴയിനത്തില്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന തുക

രാജ്യത്ത് ദിവസവും 75,000 ഓളം ആളുകള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെയില്‍ ഇത്തരം അനധികൃത യാത്രികരുടെ എണ്ണം 60 ശതമാനത്തിലധികം കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ടിക്കറ്റില്ലാ യാത്രികരില്‍ നിന്നും പിഴയിനത്തില്‍ ലഭിച്ച തുകയാണ് അമ്പരപ്പിക്കുന്നത്. 5,944 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേ ഇങ്ങനെ സമ്പാദിച്ചതെന്ന് ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിഴയിനത്തിലൂടെയുള്ള വരുമാനത്തില്‍ നൂറിരട്ടിയോളം വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍. എന്നാല്‍ ടിക്കറ്റില്ലാത്ത യാത്രികരുടെ എണ്ണം 20 ശതമാനത്തോളം മാത്രമാണ് വര്‍ദ്ധിച്ചതെന്നതാണ് മറ്റൊരു കൗതുകം. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.56 കോടി ടിക്കറ്റില്ലാ യാത്രികരെ പിടികൂടിി. ഇവരില്‍ നിന്നും 952.15 കോടി രൂപ പിഴയായും ഈടാക്കി. എന്നാല്‍ 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ 2.76 കോടി അനധികൃത യാത്രക്കാരില്‍ നിന്നും 1822.62 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചു. 

വിവിധ റെയില്‍വേ സോണുകളിലെ ഓരോ ടിക്കറ്റ് പരിശോധകര്‍ക്കും റെയില്‍വേ പിഴയീടാക്കുന്നതിന് ടാര്‍ഗറ്റ് നല്‍കിയിരുന്നു. ഇതും ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍.