Asianet News MalayalamAsianet News Malayalam

1868 രൂപ ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിയെയും കാത്ത് ഒരു കണ്ടക്ടര്‍!

ചില്ലറയില്ലാത്തതിനാല്‍ ഒരു യാത്രക്കാരിക്ക് തിരിച്ചുനല്‍കാന്‍ മറന്ന 1868 രൂപയുമായി കഴിഞ്ഞ പതിനൊന്ന് ദിവസമായി കാത്തിരിക്കുകയാണ് ഒരു കണ്ടക്ടര്‍. കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ ലിവിന്‍ ഫ്രാന്‍സിസ് എന്ന കണ്ടക്ടറാണ് യാത്രക്കാരിയെ കാത്തിരിക്കുന്നത്.

KSRTC Conductor balance story
Author
Kottarakkara, First Published Mar 17, 2019, 11:23 PM IST

ചില്ലറയില്ലാത്തതിനാല്‍ ഒരു യാത്രക്കാരിക്ക് തിരിച്ചുനല്‍കാന്‍ മറന്ന 1868 രൂപയുമായി കഴിഞ്ഞ പതിനൊന്ന് ദിവസമായി കാത്തിരിക്കുകയാണ് ഒരു കണ്ടക്ടര്‍. കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ ലിവിന്‍ ഫ്രാന്‍സിസ് എന്ന കണ്ടക്ടറാണ് യാത്രക്കാരിയെ കാത്തിരിക്കുന്നത്. സംഭവം ലിവിന്‍ തന്നെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‍തതോടെയാണ് പുറംലോകം അറിയുന്നത്.

കൊട്ടാരക്കയില്‍ നിന്ന് നാഗര്‍കോവിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസില്‍ മാര്‍ച്ച് 6നാണ്  സംഭവം. കൊട്ടാരക്കരയില്‍ നിന്ന് കയറിയ ഒരു പ്രായമായ സ്ത്രീയും അവരോടൊപ്പം മറ്റൊരു സ്ത്രീയും 132 രൂപയുടെ ടിക്കറ്റിനായി 2000 രൂപ കണ്ടക്ടര്‍ക്ക് നല്‍കി. എന്നാല്‍ ഓട്ടംതുടങ്ങിയ ഉടന്‍ ആയതിനാല്‍ ബാക്കി 1868 രൂപ തിരിച്ചുനല്‍കാന്‍ കണ്ടക്ടറുടെ കൈയ്യില്‍ ഇല്ലായിരുന്നു. അതിനാല്‍ ടിക്കറ്റിന്റെ മറുവശം ബാലന്‍സ് തുക എഴുതി കൊടുത്തു. ബസില്‍ തിരക്ക് കൂടുകയും യാത്രക്കാരില്‍ മിക്കവരും വലിയ തുകയുടെ നോട്ടുകളും നല്‍കിയതോടെ തമ്പാനൂര്‍ ബസ്ന്റാഡിലും മറ്റു കണ്ടക്ടര്‍മാരെയും സമീപിച്ച് ചില്ലറ വാങ്ങി എല്ലാവര്‍ക്കും ബാക്കി തുക തിരിച്ചു നല്‍കി. എന്നാല്‍ പിന്നീട് ബാഗ് കളക്ഷന്‍ നോക്കിയപ്പോള്‍ മെഷീന്‍ കളക്ഷനെക്കാള്‍ 1868 രൂപ കൂടുതല്‍ കണപ്പെട്ടതോടെയാണ് മുന്‍വശത്തിരുന്ന ആ പ്രായമായ സ്ത്രീക്ക് തിരിച്ചുനല്‍കാനുള്ള പണമാണിതെന്ന് ഓര്‍മവന്നെന്നാണ് ലിവിന്‍ പേശ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ ആ രണ്ട് യാത്രക്കാരും അപ്പോഴെക്കും അപ്രത്യക്ഷരായിരുന്നു. അതിനാല്‍ 1868 രൂപ കൊട്ടാരക്കര ഡിപ്പോയില്‍ യുആര്‍ബിയായി അടച്ചു. എന്നാല്‍ പത്തു ദിവസം പിന്നിടുമ്പോഴും ഈ തുക കൈപ്പാന്‍ ആരും ഇതുവരെ എത്തിയിട്ടില്ല. ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയിലേക്ക് എത്തുന്ന പണം 30 ദിവസം വരെ മാത്രമേ ഉടമയ്ക്ക് നല്‍കാനായി സുക്ഷിക്കുകയുള്ളുവെന്നും ഇനി 20 ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ തുക കോര്‍പ്പറേഷന്‍ അകൗണ്ടിലേക്ക് മാറുമെന്നും അതിനാല്‍ പിന്നീട് ഉടമ അന്വേഷിച്ച് വന്നാല്‍ തുക കൈപ്പറ്റാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ലിവിന്‍ ഫ്രാന്‍സിസ് ഓര്‍മ്മിപ്പിക്കുന്നു. ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലും അന്വേഷിച്ചു വന്നാല്‍ ആളെ മനസ്സിലാക്കി കഴിഞ്ഞാല്‍ ബാലന്‍സ് തുക കൈപറ്റാവുന്നതാണെന്നും വ്യക്തമാക്കിയാണ് ലിവിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ലിവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ഈ കഴിഞ്ഞ 06-03-2019-തീയതി രാവിലെ 06.10 ന് കൊട്ടാരക്കരയില്‍ നിന്നും നാഗര്‍കോവിലേക്ക് സര്‍വീസ് നടത്തവേ കൊട്ടാരക്കര ബസ്സ്റ്റാന്‍ഡില്‍ നിന്നും കയറിയ ഒരു പ്രായമായ സ്ത്രീയും അവരോടൊപ്പം മറ്റൊരു സ്ത്രീയും മുന്‍വശം ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇവര്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ചോദിച്ചപ്പോള്‍ രണ്ടുപേരുടെയും ടിക്കറ്റ് നിരക്കായ 132 രൂപ ടിക്കറ്റ് ഞാന്‍ നല്‍കുകയും അവരുടെ കൈവശം ചില്ലറ ഇല്ലാത്തതിനാല്‍ 2000 രൂപ നോട്ട് എനിക്ക് നല്‍കുകയും സര്‍വീസ് തുടങ്ങിയതിനാല്‍ എന്റെ കൈവശം ബാലന്‍സ് കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റിന്റെ മറുവശം ബാലന്‍സ് തുക എഴുതി കൊടുക്കുകയും ചെയ്തു. 

സാധാരണ ഉള്ളതിനേക്കാള്‍ അന്ന് ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ യാത്രക്കാര്‍ മിക്കവരും വല്ല്യ നോട്ടുകളാണ് തന്ന് കൊണ്ടിരുന്നത്. കൈവശം ബാലന്‍സ് ഇല്ലാത്തത് കൊണ്ട് ടിക്കറ്റിന്റെ മറുഭാഗത്തു ബാലന്‍സ് തുക എഴുതി കൊടുത്ത് കൊണ്ടിരുന്നു. ഭൂരിഭാഗം യാത്രക്കാരും കേശവദാസപുരത്തും പാളയത്തും ഇറങ്ങേണ്ടതിനാല്‍ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ ചെന്ന് ചില്ലറ മാറി കൊടുത്തു അസൗകര്യം ഒഴിവാക്കി വിടേണ്ടതിനാല്‍ വെഞ്ഞാറമൂട് ksrtc ഡിപ്പോയില്‍ ചെന്നപ്പോള്‍ ക്യാഷ് കൗണ്ടറില്‍ പോയി ചില്ലറ മാറാന്‍ ശ്രെമിച്ചു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അവിടെ ചില്ലറ കൊടുക്കാന്‍ ഇല്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി വിടുകയായിരുന്നു. അവിടെ വച്ച് സര്‍വീസ് നടത്തി കൊണ്ടിരുന്ന ചില കണ്ടക്ടര്‍മാരെ സമീപിച്ചു 2000 രൂപയ്ക്ക് ചില്ലറ മാറി. വീണ്ടും സര്‍വീസ് തുടര്‍ന്നു. 

തിരക്കും കൂടിക്കൊണ്ടിരുന്നു. കൊടുക്കാനുള്ള ബാലന്‍സ് തുകയും കൂടിക്കൊണ്ടിരുന്നു. മണ്ണന്തല കഴിഞ്ഞപ്പോള്‍ തന്നെ ബാലന്‍സ് കിട്ടാനുള്ളവരെ സമീപിച്ചു ബാലന്‍സ് തുക കൊടുത്തു കൊണ്ടിരുന്നു. ഇതിനിടയില്‍ കേശവദാസപുരത്തു എത്തിയപ്പോള്‍ തന്നെ കയ്യിലുള്ള ചില്ലറ മുഴുവന്‍ കാലിയായി. മെഡിക്കല്‍ കോളേജില്‍ പോകാന്‍ കേശവദാസപുരത്തു ഇറങ്ങേണ്ട ഒരു സ്ത്രീക്കും അവരുടെ മകനും ബാക്കി തുക കൊടുക്കാന്‍ കഴിയാതെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ വരെ യാത്ര ചെയ്യിപ്പിക്കേണ്ട അവസ്ഥ വന്നു. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തന്നെ അവിടെയുള്ള പല കണ്ടക്ടര്‍ മാരെയും സമീപിച്ചു ചില്ലറ മാറി ബാക്കിയുള്ളവക്ക് കൊടുക്കാനുള്ള ബാലന്‍സ് കൊടുത്തു തീര്‍ത്തു. 

പിന്നീട് ഞാന്‍ ബാഗ് കളക്ഷന്‍ നോക്കിയപ്പോള്‍ മെഷീനില്‍ ഉള്ള കളക്ഷനേക്കാള്‍ 1868 രൂപ കൂടുതല്‍ ഉള്ളതായി കാണപ്പെട്ടു. ഈ ബാലന്‍സ് തുക മുന്‍വശം ഇരുന്ന സ്ത്രീക്ക് കൊടുക്കാനുള്ളതാണെന്നു എനിക്ക് ബോധ്യപ്പെടുകയും എന്നാല്‍ അവരെ അവിടെയെല്ലാം അന്വേഷിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞ് അന്ന് രാത്രി ഈ ബാലന്‍സ് തുക URB ആയി കൊട്ടാരക്കര ഡിപ്പോയില്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ തുക അന്വേഷിച്ചു ആരും ഒരു ഡിപ്പോയിലും വന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലും അന്വേഷിച്ചു വന്നാല്‍ ആളെ മനസ്സിലാക്കി കഴിഞ്ഞാല്‍ ബാലന്‍സ് തുക കൈപറ്റാവുന്നതാണ്.

NB - 1. ബാഗില്‍ ഒരു രൂപ പോലും കൊണ്ട് പോകാതെ സര്‍വീസ് തുടങ്ങണമെന്നാണ് ksrtc rule. ഇനി അഥവാ കൊണ്ട് പോകണമെങ്കില്‍ controlling inspector അനുമതിയോടെ വേബില്ലില്‍ ടി തുക കാണിച്ച് ഇനിഷ്യല്‍ ചെയ്യണം.

2. തുക വീട്ടില്‍ നിന്നും കൊണ്ട് വരാന്‍ കഴിയാത്തത് കൊണ്ട് ഡിപ്പോയില്‍ ചോദിച്ചാല്‍ ചില്ലറ മാറിത്തരാനുള്ള അനുമതി എങ്കിലും ഉണ്ടാകണമെന്ന് അപേക്ഷിച്ചു കൊള്ളുകയാണ്.

Follow Us:
Download App:
  • android
  • ios