Asianet News MalayalamAsianet News Malayalam

30 വര്‍ഷം പഴക്കമുള്ള സര്‍വ്വീസ് കെഎസ്ആര്‍ടിസി മുക്കി, സ്വകാര്യ ബസുകള്‍ക്ക് ചാകരക്കോള്!

30 കൊല്ലം ഓടിയ ഡീലക്സ് ബസുകൾ സ്‌കാനിയ ആയി അപ്ഗ്രേഡ് ചെയ്തത് മുതലാണ് ഈ സർവീസിന്റെ നാശം ആരംഭിച്ചത്. ആഴ്ച അവധിക്ക് പോലും ഡീലക്സ് ആയിരുന്നപ്പോൾ 700 രൂപയും സ്‌കാനിയ ആക്കിയപ്പോൾ 1250 രൂപയും ചാർജ് ഉള്ളയിടത്താണ് 2500 രൂപ മുടക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ബാംഗ്ലൂരില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ഡീലക്സ് ആയിരുന്ന സമയത്ത് ഉച്ചയ്ക്ക് 2.30 ഓടെ കൊട്ടാരക്കരയില്‍ നിന്നും തുടങ്ങുന്ന സര്‍വീസ് പിറ്റേന്ന് രാവിലെ 6.30 ഓടെ ബാംഗ്ലൂര്‍ എത്തുമായിരുന്നു. 

ksrtc stop kottarakara -Bangalore bus service, it affects students and other travelers negatively
Author
Kottarakkara, First Published Jun 10, 2019, 2:46 PM IST

കൊട്ടാരക്കര: 30 വര്‍ഷം മുടക്കമില്ലാതെ നടന്നുവന്ന കൊട്ടാരക്കര- ബാംഗ്ലൂര്‍ ബസ് സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. തൊഴിലിനായും പഠനത്തിനായും ബാംഗ്ലൂരിലേക്ക് പോയിരുന്ന കൊല്ലം ജില്ലക്കാരുടെയും അടൂര്‍, പന്തളം, ചെങ്ങന്നൂര്‍ പ്രദേശവാസികളുടെയും ആശ്രയമായിരുന്ന കൊട്ടാരക്കര - ബാംഗ്ലൂര്‍ ബസ് സര്‍വീസാണ് കെഎസ്ആര്‍ടിസി മുക്കിയത്. കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയതോടെ സ്വകാര്യ ബസ് ഉടമകള്‍ക്ക് ചാകരക്കോളായി. കളക്ഷന്‍റെ കാര്യത്തില്‍ ഏറെ നേട്ടമുണ്ടാക്കിയിരുന്ന സര്‍വീസ് ആയിരുന്നിട്ടും 2018 സെപ്റ്റംബറോടെ കെഎസ്ആര്‍ടിസി സര്‍വീസ് റദ്ദാക്കുകയായിരുന്നു. 

തിരുവനന്തപുരം കേന്ദ്രീകരിച്ച് കൊട്ടാരക്കര, അടൂര്‍ വഴി സര്‍വീസ് നടത്തുമെന്ന ഉറപ്പോടെയായിരുന്നു ഈ നടപടി. എന്നാല്‍, പിന്നീട് കണ്ടത് മിക്ക ദിവസവും എംസി റോഡ് വഴിയുളള ബാംഗ്ലൂര്‍ സ്കാനിയ സര്‍വീസ് മുടങ്ങുന്നതാണ്. സര്‍വീസ് മിക്ക ദിവസങ്ങളിലും ക്യാന്‍സലായതോടെ ബാംഗ്ലൂരേക്ക് പോകേണ്ട യാത്രക്കാരും വിദ്യാര്‍ത്ഥികളും ദുരിതത്തിലായി. അവസരം കാത്തിരുന്ന സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഈ അലഭാവം ഗുണവുമായി.

ksrtc stop kottarakara -Bangalore bus service, it affects students and other travelers negatively

സ്കാനിയ ബസ് കൊട്ടാരക്കര കേന്ദ്രീകരിച്ച് ഓപ്പറേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട് എന്ന ന്യായം പറഞ്ഞായിരുന്നു സര്‍വീസ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. സ്കാനിയ ആകുന്നതിന് മുന്‍പ് കൊട്ടാരക്കര ബാംഗ്ലൂര്‍ ഓടിക്കൊണ്ടിരുന്നത് ഡീലക്സ് എയര്‍ ബസാണ്. സ്കാനിയ സര്‍വീസ് മിക്ക ദിവസങ്ങളിലും മുടങ്ങുന്ന സാഹചര്യം ഉണ്ടായതോടെ ഡിലക്സ് എയര്‍ ബസ് സര്‍വീസ് എങ്കിലും തിരികെ നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവില്‍ ബാംഗ്ലൂരേക്ക് പോകേണ്ടവര്‍ സ്വകാര്യ സര്‍വീസുകള്‍ക്ക് കഴുത്തറപ്പന്‍ റേറ്റ് നല്‍കി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. 

സീസണ്‍ കാലത്ത് ഏറ്റവും ആദ്യം റിസര്‍വേഷന്‍ തീര്‍ന്നിരുന്ന സര്‍വീസുകളില്‍ ഒന്നായിരുന്നു കൊട്ടാരക്കര - ബാംഗ്ലൂര്‍. ഡീലക്സ് എയര്‍ബസ് മാറ്റി സ്കാനിയയാക്കിതോടെ തിരക്ക് കൂടിയ ദിവസങ്ങളില്‍ സ്കാനിയക്കൊപ്പം പഴയ ഡീലക്സ് ബസ് കൂടിയ ബാംഗ്ലൂരേക്ക് സര്‍വീസ് നടത്തിയ ദിവസങ്ങളുണ്ട്. കൊട്ടാരക്കരയിൽ നിന്നും 30 വർഷമായി മുടക്കമില്ലാതെയാണ് കെഎസ്ആര്‍ടിസി ഡീലക്സ് ബസ് സർവീസ് നടന്നുവന്നത്. തുടക്കകാലത്ത് മൈസൂർ വഴി സർവീസ് നടത്തിരുന്ന ബസ് പിന്നീട് സേലം വഴി ആക്കി റൂട്ട് പുനക്രമീകരിച്ചു. കെഎസ്ആര്‍ടിസി വാങ്ങിയ ടാറ്റ ഗ്ളോബ്സ് എസി ബസുകൾ ആദ്യമായി ബാംഗ്ലൂർക്ക് സർവീസ് നടത്തിയതും കൊട്ടാരക്കരയിൽ നിന്നാണ്. 

ksrtc stop kottarakara -Bangalore bus service, it affects students and other travelers negatively

30 കൊല്ലം ഓടിയ ഡീലക്സ് ബസുകൾ സ്‌കാനിയ ആയി അപ്ഗ്രേഡ് ചെയ്തത് മുതലാണ് ഈ സർവീസിന്റെ നാശം ആരംഭിച്ചത്. ആഴ്ച അവധി ദിവസങ്ങളിൽ സർവീസ്‌ ക്യാൻസൽ ചെയ്യിച്ച് മുൻകൂട്ടി ബുക്ക് ചെയ്തവരെ പെരുവഴിയിൽ ആക്കി വീക്കിലി മെയ്‌റ്റനൻസ് എന്ന പേര് പറഞ്ഞാണ് കോട്ടയം ,പത്തനംതിട്ട ,കൊട്ടാരക്കര ഡിപ്പോയിലെ ബസുകൾ തലസ്ഥാനത്തേക്ക് വലിച്ചത്. യാത്രക്കാരുടെ നിരന്തര അപേക്ഷ മാനിച്ച് കോട്ടയം ,പത്തനംതിട്ട സർവീസുകൾ വാടക വണ്ടികൾ ആക്കി വീണ്ടും അവിടുന്ന് പുനരാംഭിച്ചു. പക്ഷേ, കൊട്ടാരക്കരയുടെ പെർമിറ്റ് തിരികെ ലഭിച്ചില്ല. ഇതിൽ നിന്നും ലാഭം പ്രൈവറ്റ് ബസുകൾക്കാണുണ്ടായത്. ചെങ്ങന്നൂർ ,അടൂർ, ,പുനലൂർ ,പത്തനാപുരം എന്നിവടങ്ങളിൽ ഉള്ളവർ ഈ വണ്ടിയുടെ അഭാവത്തിൽ 2500 രൂപയിൽ കൂടുതൽ മുടക്കി യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്. 

ആഴ്ച അവധിക്ക് പോലും ഡീലക്സ് ആയിരുന്നപ്പോൾ 700 രൂപയും സ്‌കാനിയ ആക്കിയപ്പോൾ 1250 രൂപയും ചാർജ് ഉള്ളയിടത്താണ് 2500 രൂപ മുടക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ബാംഗ്ലൂരില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ഡീലക്സ് ആയിരുന്ന സമയത്ത് ഉച്ചയ്ക്ക് 2.30 ഓടെ കൊട്ടാരക്കരയില്‍ നിന്നും തുടങ്ങുന്ന സര്‍വീസ് പിറ്റേന്ന് രാവിലെ 6.30 ഓടെ ബാംഗ്ലൂര്‍ എത്തുമായിരുന്നു. തിരികെ വൈകിട്ട് 6.00 മണിയോടെ ബാംഗ്ലൂരില്‍ നിന്ന് വണ്ടി കൊട്ടാരക്കരയ്ക്ക് സര്‍വീസ് നടത്തിയിരുന്നു. ബാംഗ്ലൂര്‍ യാത്രികര്‍ക്ക് ഏറെ സൗകര്യപ്രദമായ സമയക്രമമായിരുന്നതിനാലാണ് വളരെയധികം ആളുകള്‍ ഈ സര്‍വീസ് പ്രയോജനപ്പെടുത്തിയിരുന്നത്. 

ksrtc stop kottarakara -Bangalore bus service, it affects students and other travelers negatively

തിരുവനന്തപുരത്ത് നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്ന വണ്ടി, കൊട്ടാരക്കര വരെ കാലിയടിച്ചാണ് വരുന്നത്. തിരുവനന്തപുരത്ത് നിന്ന് ബാഗ്ലൂരേക്ക് പോകേണ്ടവര്‍ കൊല്ലം, ആലപ്പുഴ വഴിയുളള സര്‍വീസുകളോട് അമിത താല്‍പര്യം കാണിക്കുന്നതാണ് കൊട്ടാരക്കര വരെ ബസ് കാലിയാകാന്‍ കാരണമെന്നും യാത്രക്കാര്‍ പറയുന്നു. ഈ അവസ്ഥ ഭാവിയില്‍ പൂര്‍ണമായി ഈ സര്‍വീസ് മുടങ്ങുന്നതിലേക്ക് കാര്യങ്ങളെത്തിക്കുമോ എന്ന പേടിയിലാണ് പ്രദേശവാസികള്‍. 
 

Follow Us:
Download App:
  • android
  • ios