ഡെൽഹിയിൽ തെരുവുനായയെ തല്ലിക്കൊന്നുവെന്ന് ആരോപിച്ച് സെക്യൂരിറ്റി ഗാര്‍ഡിനെ ചെരുപ്പൂരി തല്ലി ആക്ടിവിസ്റ്റായ യുവതി. പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദ്ദനം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. 

ഡെൽഹിയിലെ കീർത്തി നഗറിൽ യുവതി സെക്യൂരിറ്റി ​ഗാർഡിനെ പരസ്യമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മെയ് 9 -ന് രാവിലെയാണ് സംഭവം നടന്നത്. ആനിമൽ വെൽഫെയർ ആക്ടിവിസ്റ്റായ യുവതിയാണ് നായയെ തല്ലിക്കൊന്നു എന്നാരോപിച്ച് യുവാവിനെ തല്ലിയത്. ജസ്മീത് കൗർ അറോറ എന്ന ആക്ടിവിസ്റ്റ് സെക്യൂരിറ്റി ​ഗാർഡിനെ ചെരുപ്പുകൊണ്ട് തുടർച്ചയായി അടിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇത് തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അന്ന് രാവിലെ പ്രദേശത്തെ ഒരു തെരുവുനായയെ ഈ സെക്യൂരിറ്റി ​ഗാർഡ് വടികൊണ്ട് അടിച്ചുകൊന്നതാണ് ജസ്മീതിനെ പ്രകോപിപ്പിച്ചത്. വർഷങ്ങളായി തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ജസ്മീത്, നായ കൊല്ലപ്പെട്ട വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. നായയെ കൊന്നിട്ടും സെക്യൂരിറ്റി ​ഗാർഡിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും അയാൾ സ്വതന്ത്രനായി നടക്കുകയാണെന്നും ആരോപിച്ചായിരുന്നു മർദ്ദനം.

വീഡിയോ പുറത്ത് വന്നതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുകയാണ്. 'ഒരു മിണ്ടാപ്രാണിയെ തല്ലിക്കൊന്നയാൾക്കെതിരെ പൊലീസ് നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ജസ്മീതിന് നിയമം കൈയ്യിലെടുക്കേണ്ടി വന്നത്' എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. 'ഇവിടെ അവർ ചെയ്തതിൽ തെറ്റൊന്നും കാണുന്നില്ല' എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Scroll to load tweet…

അതേസമയം, നിയമം കയ്യിലെടുക്കാൻ ജസ്മീതിന് അവകാശമില്ലെന്നും ഒരു മനുഷ്യനെ യൂണിഫോമിൽ നിൽക്കുമ്പോൾ പരസ്യമായി മർദ്ദിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും ഒരു വിഭാ​ഗം വാദിച്ചു. 'മധ്യവർഗക്കാർക്ക് മനുഷ്യരേക്കാൾ താല്പര്യം വളർത്തുമൃഗങ്ങളോടാണ്' എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു. അതേസമയം, പൊലീസ് എന്തുകൊണ്ടാണ് യുവതി സെക്യൂരിറ്റി ​ഗാർഡിനെ തല്ലുന്നത് കണ്ടിട്ടും പ്രതികരിക്കാത്തത് എന്നായിരുന്നു മറ്റൊരു വിഭാ​ഗം ചോദിച്ചത്.