ആറാം ക്ലാസിലെ കമ്പ്യൂട്ടർ സയൻസ് പുസ്തകത്തിലെ അധ്യായങ്ങൾ ക്യാമറയ്ക്ക് മുന്നിൽ മറിച്ചു കാണിച്ചുകൊണ്ട് ഖുഷി പങ്കുവെച്ച നിരീക്ഷണങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗുമൊക്കെ മുതിർന്നവരുടെ തൊഴിലിടങ്ങളിലും ക്യാംപസുകളിലും വൻ ചർച്ചയായി മുന്നേറുമ്പോൾ, സ്കൂൾ തലത്തിൽ നടക്കുന്ന മാറ്റങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. എൻജിനീയറിംഗ് ബിരുദതലത്തിൽ മാത്രം കേട്ടുപരിചയിച്ച പൈത്തൺ, ന്യൂറൽ നെറ്റ്‌വർക്കുകൾ തുടങ്ങിയ ഉയർന്ന സാങ്കേതിക വിഷയങ്ങൾ ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ ഇടംപിടിച്ചതാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

മുംബൈ സ്വദേശിയായ ഖുഷി ജെസ്വാനി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സംഭവം ച‍‍ർച്ചയായത്. ആറാം ക്ലാസിലെ കമ്പ്യൂട്ടർ സയൻസ് പുസ്തകത്തിലെ അധ്യായങ്ങൾ ക്യാമറയ്ക്ക് മുന്നിൽ മറിച്ചു കാണിച്ചുകൊണ്ട് ഖുഷി പങ്കുവെച്ച നിരീക്ഷണങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.

''ഇന്ന് ഞാൻ ആറാം ക്ലാസിലെ ഒരു പുസ്തകം കണ്ടു. പൈത്തൺ, എഐ തുടങ്ങി നമ്മളൊക്കെ ഇപ്പോൾ പഠിക്കുന്ന കാര്യങ്ങളെല്ലാം ഇതാ ഇവർക്ക് ആറാം ക്ലാസിലെ സിലബസിലുണ്ട്! ഇവിടെ നോക്കൂ... 'മെഷീൻ ലേണിംഗ് വിത്ത് പൈത്തൺ', 'ഡാറ്റാ ആൻഡ് വിഷ്വലൈസേഷൻ', 'ന്യൂറൽ നെറ്റ്‌വർക്ക്സ് ആൻഡ് എഐ'... എൻജിനീയർമാരായ നമ്മളൊക്കെ പ്രാന്തന്മാരാണോ? എന്തിനാണ് ഇതൊക്കെ ഈ ചെറിയ പ്രായത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത്?" എന്നാണ് ഖുഷി പറയുന്നത്.

View post on Instagram

'ആറാം ക്ലാസിൽ എഐ എവിടെ നിന്ന് വന്നു?' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. 'ആറാം ക്ലാസിലെ കുട്ടികൾ ഇപ്പോൾ തന്നെ എഐ പഠിക്കുകയാണോ? വിശ്വസിക്കാൻ കഴിയുന്നില്ല' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ഞങ്ങളുടെ സ്കൂൾ കാലഘട്ടത്തിലൊന്നും ഇങ്ങനെയൊന്ന് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇപ്പോഴത്തെ കുട്ടികൾ നമ്മളെക്കാൾ ഏറെ മുന്നിലാണ്' എന്ന് മൂന്നാമതൊരാളും അഭിപ്രായപ്പെട്ടു.

എന്നാൽ, ചെറിയ പ്രായത്തിൽ കുട്ടികൾക്ക് മേൽ ഇത്തരം സങ്കീർണ്ണമായ വിഷയങ്ങൾ അടിച്ചേൽപ്പിക്കുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകില്ലേ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.