റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കുടുംബം. ഭക്ഷണത്തില്‍ നിന്നും രോമം കിട്ടിയെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍, റെസ്റ്റോറന്റ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഗതി വെളിച്ചത്തായത്. 

സൗജന്യമായി ഭക്ഷണം കഴിക്കാൻ വേണ്ടി ചിലർ എത്രത്തോളം തരംതാഴും എന്നതിന് തെളിവായി സിഡ്‌നിയിൽ നിന്നുള്ള ഒരു വാർത്ത. സിഡ്‌നിയിലെ പ്രശസ്തമായ 'പോണി ഡൈനിംഗ്' എന്ന റെസ്റ്റോറന്റിലാണ് ഒരു കുടുംബം കയ്യിടുക്കിലെ രോമം പറിച്ചെടുത്ത് ഭക്ഷണത്തിലിട്ട ശേഷം പണം നൽകാതെ മുങ്ങിയത്. ഫെബ്രുവരി 11-ന് രാത്രിയാണ് ആറംഗ കുടുംബം റെസ്റ്റോറന്റിലെത്തിയത്. ടോമഹോക്ക് സ്റ്റീക്ക് ഉൾപ്പടെയുള്ള വിലകൂടിയ വിഭവങ്ങളാണ് ഇവർ ഓർഡർ ചെയ്തത്. ഏകദേശം 10,000 രൂപയോളം (100 പൗണ്ട്) വിലവരുന്ന വിഭവങ്ങളായിരുന്നു ഇവയിൽ പലതും. എന്നാൽ, ഭക്ഷണം ഭൂരിഭാഗവും കഴിച്ചുതീർത്ത ശേഷം, ആഹാരത്തിൽ രോമം കണ്ടെത്തിയെന്ന് പറഞ്ഞ് ഇവർ ബഹളം വെക്കുകയായിരുന്നു.

ഭക്ഷണം വൃത്തിയില്ല എന്ന് ആരോപിച്ച് ഇവർ ബില്ല് നൽകാൻ വിസമ്മതിച്ചു. പോലീസ് എത്തിയെങ്കിലും അപ്പോൾ കൃത്യമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ അവർക്ക് ഇടപെടാൻ കഴിഞ്ഞില്ല. ഒടുവിൽ കുടിച്ച ഡ്രിങ്കുകളുടെ പണം മാത്രം നൽകി ഇവർ അവിടെ നിന്നും പോയി. കുടുംബത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ റെസ്റ്റോറന്റ് അധികൃതർ പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. കൂട്ടത്തില്‍ ഒരാൾ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, സ്വന്തം കയ്യിടുക്കിൽ നിന്ന് രോമം പറിച്ചെടുത്ത് ഭക്ഷണത്തിൽ ഇടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

'സാധാരണയായി ഇത്തരം വീഡിയോകൾ ഞങ്ങൾ പങ്കുവെക്കാറില്ല. എന്നാൽ ഞങ്ങളുടെ ജീവനക്കാർക്ക് നേരെ ഇവർ കാണിച്ച മോശം പെരുമാറ്റവും ഈ തട്ടിപ്പും പുറംലോകം അറിയേണ്ടതുണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് റെസ്റ്റോറന്റ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ഈ കുടുംബത്തിനെതിരെ മറ്റ് പല റെസ്റ്റോറന്റ് ഉടമകളും രംഗത്തെത്തി. തൊട്ടടുത്തുള്ള മറ്റൊരു റെസ്റ്റോറന്റിലും ഇവർ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പറയപ്പെടുന്നു. അന്ന് ഭക്ഷണത്തിൽ കല്ല് കിട്ടി എന്നാരോപിച്ചായിരുന്നു ഇവർ പണം നൽകാതെ മുങ്ങിയത്. ഇവർക്കെതിരെ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.