പിടിഎ മീറ്റിംഗ് പോലെയുണ്ടെന്ന് യുവതി. ഓഫീസിലെത്തിയ മാതാപിതാക്കള്‍ മകളുടെ മാനേജരോട് ചോദിച്ച ചോദ്യങ്ങള്‍ കേട്ട് പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ. വൈറലായി വീഡിയോ. 

സ്കൂളിൽ പഠിക്കുമ്പോൾ നമ്മളെ ഏറെ അലട്ടുന്ന കാര്യമാണ് നമ്മുടെ മാതാപിതാക്കൾ നമ്മുടെ അധ്യാപകരെ കണ്ടാലുള്ള അവസ്ഥ. എന്നാൽ, ജോലി കിട്ടുമ്പോഴുള്ള സമാധാനം ഇനി അത്തരം അനുഭവം ഉണ്ടാവില്ലല്ലോ എന്നതായിരിക്കും. എന്നാൽ, ബെംഗളൂരുവിൽ നിന്നുള്ള തേജസ്വിനി ആനന്ദ് എന്ന യുവതിക്ക് ഉണ്ടായ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തന്റെ ഓഫീസിൽ എത്തിയ മാതാപിതാക്കൾ മാനേജരോട് സംസാരിക്കുന്ന വീഡിയോയാണ് തേജസ്വിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഓഫീസിലെത്തിയ മാതാപിതാക്കൾ സാധാരണ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് പകരം, മകൾ ഓഫീസിൽ എങ്ങനെയാണ് പെരുമാറുന്നത്, നന്നായി ജോലി ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ മാനേജരോട് ചേദിക്കുകയായിരുന്നത്രെ. രസകരമായ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് തേജസ്വിനി കുറിച്ചത് , 'മറ്റെല്ലാ മാതാപിതാക്കളും ഓഫീസ് സന്ദർശനം ആഘോഷമാക്കി മാറ്റുമ്പോൾ, എന്റെ അച്ഛനും അമ്മയും മാനേജരോട് ചോദിക്കുന്നത് എന്റെ സ്വഭാവത്തെ കുറിച്ചാണ്. സ്കൂളിലെ പി.ടി.എ മീറ്റിംഗുകൾ മുതൽ തുടങ്ങുന്നതാണ് ഇത്, ഇതിനൊരു അവസാനമില്ലെന്ന് തോന്നുന്നു' എന്നാണ്.

View post on Instagram

'ബ്രൗൺ പേരെന്റ്സ് (ഇന്ത്യൻ മാതാപിതാക്കൾ) ഇങ്ങനെയൊക്കെയാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേർ രസകരമായ കമന്റുകളുമായി എത്തി. 'ഇത് പി.ടി.എ മീറ്റിംഗിന്റെ അപ്‌ഡേറ്റഡ് വേർഷനാണല്ലോ' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എന്റെ മാതാപിതാക്കൾ ഓഫീസിൽ വന്നാലും ഇതുതന്നൊയയിരിക്കും സംഭവിക്കുക' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്. 'മാനേജർക്ക് ഇത് ഒരു ഓഫീസ് മീറ്റിംഗാണോ അതോ പി.ടി.എ മീറ്റിംഗാണോ എന്ന് കൺഫ്യൂഷൻ ആയിട്ടുണ്ടാകുമല്ലോ' എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ എത്ര തന്നെ വളർന്നാലും അവർ പഴയ സ്കൂൾ കുട്ടികളാണ് എന്നായിരുന്നു മറ്റ് ചിലർ പറഞ്ഞത്.