ട്രെയിൻ യാത്രയ്ക്കിടെ 35 രൂപ എംആർപി വിലയുള്ള കേക്കിന് 50 രൂപ ഈടാക്കിയ സംഭവമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അധിക വിലയെക്കുറിച്ച് ചോദിച്ച യാത്രക്കാരനോട് കച്ചവടക്കാരന്‍ പറഞ്ഞ മറുപടിയാണ് ആളുകളെ കൂടുതല്‍ അമ്പരപ്പിച്ചത്. 

ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു യാത്രക്കാരൻ വാങ്ങിയ ഒരു പാക്കറ്റ് കേക്കിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. 35 രൂപ എംആർപി രേഖപ്പെടുത്തിയ കേക്ക് പാക്കറ്റിന് ഒരു യാത്രക്കാരനിൽ നിന്ന് 50 രൂപയാണ് കച്ചവടക്കാരൻ ഈടാക്കിയത്. എക്സിലാണ് ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 15 രൂപ അധികം വാങ്ങുന്നതിനേക്കാൾ യാത്രക്കാരെ അമ്പരപ്പിച്ചത് അങ്ങനെ വാങ്ങുന്നതിന് കച്ചവടക്കാരൻ പറഞ്ഞ വിചിത്രമായ കാരണമാണ്.

@ItsAradhya_ എന്ന യൂസറാണ് എക്സിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 50 രൂപയാണ് കേക്കിന് ഈടാക്കിയത്. എന്നാൽ, കേക്കിന്റെ പാക്കറ്റിലേക്ക് നോക്കിയപ്പോഴാണ് എംആർപി 35 എന്ന് രേഖപ്പെടുത്തിയതായി കണ്ടത്. യാത്രക്കാരൻ ഇത് ചൂണ്ടിക്കാണിക്കുകയും കച്ചവടക്കാരനോട് ഇത് ചോദിക്കുകയും ചെയ്തു. ബാക്കി പൈസ തിരികെ കൊടുക്കുന്നതിന് പകരം കച്ചവടക്കാരൻ പറഞ്ഞത്, ഈ പൈസ തനിക്ക് മാത്രമായിട്ടുള്ളതല്ല, മറ്റുള്ളവരുമായി ഷെയർ ചെയ്ത് എടുക്കാനുള്ളതാണ് എന്നാണ് എന്നും പോസ്റ്റില്‍ പറയുന്നു.

Scroll to load tweet…

ട്രെയിൻ യാത്രകളിൽ കൂടുതൽ പണമീടാക്കുന്നതിനെയും തോന്നുന്ന വിലയീടാക്കുന്നതിനെ കുറിച്ചുമെല്ലാം ചർച്ചകൾ ഉയരാൻ ഈ പോസ്റ്റ് കാരണമായി. നിരവധിപ്പേരാണ് സമാനമായ അനുഭവം ഉണ്ടായതായി കമന്റുകളിൽ പറഞ്ഞത്. എന്നാൽ, യാത്രയിൽ തുകയെ ചൊല്ലി തർക്കിക്കുന്നതിന് പകരം നിശബ്ദത പാലിക്കാറാണ് പതിവ് എന്നും പലരും സമ്മതിച്ചു. എംആർപിയിൽ കൂടുതൽ തുക ഈടാക്കാൻ ഒരിക്കലും കച്ചവടക്കാരെ അനുവദിക്കരുത് എന്നും നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ദിവസവും ദശലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. കൂടുതൽ ലാഭത്തിനുവേണ്ടി യാത്രക്കാരുടെ വിശ്വാസത്തെ ഒരിക്കലും ചൂഷണം ചെയ്യരുത് എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്.