നടുറോഡിൽ കാർ തടഞ്ഞുനിർത്തി രണ്ട് വയസുള്ള കുഞ്ഞടക്കമുള്ള കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ഒരാളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമാകുന്നത്. ഇന്‍ഡോറില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ഇൻഡോറിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നടുറോഡിൽ കാർ തടഞ്ഞുനിർത്തി ഒരാൾ ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത്. ദമ്പതികൾക്കൊപ്പം അവരുടെ രണ്ട് വയസുള്ള കുഞ്ഞും ഉണ്ടായിരുന്നു. ഏകദേശം 10 മിനിറ്റോളം നേരമാണ് അക്രമി കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത്. കാറിൽ നേരിയ പോറലുണ്ടായെന്ന് ആരോപിച്ചാണ് പ്രതി കുടുംബത്തെ ആക്രമിക്കാൻ മുതിർന്നത്. കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് കാറിൽ അടിക്കുന്നതും പണം നൽകാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. ഭയന്നുപോയ കുടുംബം കാറിൻ്റെ ഡോറുകളടച്ച് അകത്ത് തന്നെയിരിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ് ഇയാൾ പിൻവാങ്ങിയത്.
'ഇൻഡോറിൽ പരസ്യമായ ഗുണ്ടാവിളയാട്ടം, അക്രമിയായ ഒരാൾ ഭർത്താവിനെയും ഭാര്യയെയും അവരുടെ രണ്ട് വയസ്സുള്ള മകളെയും കാറിനുള്ളിൽ തടഞ്ഞുവെച്ചു. പത്ത് മിനിറ്റോളം വടിയുപയോഗിച്ച് ഭീഷണിപ്പെടുത്തി, അസഭ്യം പറയുകയും പണം ആവശ്യപ്പെടുകയും ചെയ്തു' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെടുന്നതും വടി ഉപയോഗിച്ച് ഗ്ലാസ് തകർക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമായി കാണാം.
സംഭവത്തിൻ്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഇൻഡോറിലെ ബംഗാഡ റോഡിൽ ഇത്തരം ഗുണ്ടാവിളയാട്ടം പതിവാണെന്നാണ് പലരും കുറിച്ചിരിക്കുന്നത്. അതിനിടയിൽ അധികാരികൾക്കെതിരെയും വലിയ തരത്തിൽ വിമർശനങ്ങളുയർന്നു. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടാലാണോ അവർ പ്രതികരിക്കുക എന്നാണ് നെറ്റിസൺസ് ചോദിച്ചിരിക്കുന്നത്. അതുപോലെ, കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ഇത്തരം സാഹചര്യങ്ങളുണ്ടായാൽ വാഹനം നിർത്താതെ പെട്ടെന്ന് ഓടിച്ച് പോകണമെന്നും ഇത്തരക്കാരോട് ഏറ്റുമുട്ടാൻ നിൽക്കരുത് എന്ന് ഉപദേശിച്ചവരും ഉണ്ട്. അതുപോലെ, ഇത്തരം സാഹചര്യങ്ങളിൽ പൊലീസിനെ വിളിക്കാൻ മടിക്കരുതെന്നും ആളുകൾ ഉപദേശിച്ചിട്ടുണ്ട്.
