ഏതുനേരവും നിരീക്ഷിച്ചു കൊണ്ടിരിക്കുക, 10 മിനിറ്റ് കൂടുമ്പോള്‍ സ്ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തുക ഇങ്ങനെയൊക്കെ ചെയ്യുന്നൊരു കമ്പനിയില്‍ ജോലി ചെയ്യേണ്ടുന്ന അവസ്ഥ വന്നാല്‍ എങ്ങനെ ഉണ്ടാവും?
ജോലി ചെയ്യുമ്പോൾ ഏതുനേരവും നിരീക്ഷിച്ചു കൊണ്ടിരിക്കുക, ആർക്കായാലും അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ് അല്ലേ? ഒരു കമ്പനിയുടെ ഇത്തരം നയങ്ങളെ തുടർന്ന് ജോലി ഓഫർ വന്നപ്പോൾ വേണ്ട എന്ന് വച്ചതിനെ കുറിച്ചാണ് ഒരു യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തുറന്നു പറയുന്നത്. ഗുർലീൻ എന്ന യുവതിയാണ് കമ്പനിയുടെ ഈ ഓവറായിട്ടുള്ള നിരീക്ഷണങ്ങൾക്കെതിരെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലിസമയത്ത് വെബ്ക്യാം എപ്പോഴും ഓൺ ചെയ്തു വെക്കണം, ഓരോ 10 മിനിറ്റിലും കമ്പ്യൂട്ടറിന്റെ സ്‌ക്രീൻഷോട്ടുകൾ സിസ്റ്റം പകർത്തി പ്രൊഡക്ടിവിറ്റി നിരീക്ഷിക്കുമെന്നും ഇന്റർവ്യൂവിനിടെ കമ്പനി അറിയിച്ചതായി ഗുർലീൻ പറയുന്നു.

ഇത്തരം നിരീക്ഷണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും, ഒരുതരം പീഡനവുമാണെന്നുമാണ് ഗുർലീന്റെ അഭിപ്രായം. ഇത്തരം നിയന്ത്രണങ്ങൾക്കിടയിൽ ജീവനക്കാർക്ക് എങ്ങനെയാണ് പ്രൊഫഷണലായി വളരാൻ കഴിയുകയെന്നാണ് അവളുടെ ചോദ്യം. കമ്പനികൾ മനുഷ്യരെയാണോ അതോ മെഷീനുകളെയാണോ ജോലിക്ക് എടുക്കുന്നതെന്നും ഗുർലീൻ ചോദിക്കുന്നു.
'ജോലിയിൽ പ്രൊഡക്ടിവിറ്റിയും എഫിഷ്യൻസിയും ട്രാക്ക് ചെയ്യുന്നത് പ്രധാനമാണെന്ന് എനിക്കറിയാം. പക്ഷേ, 10 മിനിറ്റിൽ ഒരിക്കൽ സ്ക്രീൻഷോട്ട് എടുക്കുന്നത് പീഡനമായിട്ടാണ് എനിക്ക് തോന്നുന്നത്. വർക്ക് ഫ്രം ഹോം എന്നത് ഫ്ലെക്സിബിൾ ആയിരിക്കണം' എന്നും ഗുർലീൻ പറയുന്നത് കാണാം. 'മനുഷ്യരെയാണോ അതോ റോബോട്ടുകളെയാണോ ജോലിക്ക് എടുക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഗുർലീൻ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് വൈറലായതോടെ ജോലിസ്ഥലത്തെ പ്രൈവസിയെ കുറിച്ചും റിമോട്ട് ജോലികളിലെ 'ബോസ്‌വെയർ' ഉപയോഗത്തെക്കുറിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. അമിതമായ നിരീക്ഷണം പ്രൊഡക്ടിവിറ്റി കൂട്ടുകയല്ല, മറിച്ച് ജീവനക്കാരിൽ സമ്മർദ്ദവും അവിശ്വാസവും ഉണ്ടാക്കുമെന്നാണ് പലരും ഗുർലീനെ പിന്തുണച്ച് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ, കമ്പനിയെ അനുകൂലിച്ചുകൊണ്ടും ചിലരൊക്കെ രംഗത്തെത്തിയിട്ടുണ്ട്.
