രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഒരു കടുവയുടെ സഞ്ചാരം തടസപ്പെടുത്തി അതിനെ വളഞ്ഞു നില്‍ക്കുന്ന സഫാരി ജീപ്പുകളാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
രാജസ്ഥാനിലെ പ്രശസ്തമായ രൺതംബോർ നാഷണൽ പാർക്കിൽ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ, ഇവിടെ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. കടുവയെ വളഞ്ഞു നിൽക്കുന്ന സഫാരി വാഹനങ്ങളാണ് വീഡിയോയിൽ കാണുന്നത്. മോണ്ടി ഭട്ട് എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങൾക്ക് സ്വൈര്യമായി നടക്കാൻ പോലും സാധിക്കാത്ത രീതിയിൽ സഫാരി വാഹനങ്ങൾ അവയെ സമീപിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
പാർക്കിലെ ഇടുങ്ങിയ വഴിയിലൂടെ നീങ്ങുന്ന കടുവയേയാണ് വീഡിയോയിൽ കാണുന്നത്. ഈ കടുവയെ മുന്നോട്ട് നീങ്ങാൻ പോലും സാധിക്കാത്ത രീതിയിൽ ഇരുവശത്ത് നിന്നും സഫാരി ജീപ്പുകൾ നിർത്തി തടസം നിന്നിരിക്കുന്നതായും വീഡിയോയിൽ കാണാം.
അതോടെ കടുവ വഴിയിൽ കുടുങ്ങിപ്പോയ അവസ്ഥയായിരുന്നു. മാത്രമല്ല, ഇടുങ്ങിയ പാതയിൽ ഇത് ഗതാഗതക്കുരുക്കിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഒരേസമയം അനവധി വാഹനങ്ങളാണ് ഇങ്ങോട്ട് വന്നത്. കടുവ ആകപ്പാടെ അസ്വസ്ഥനായി നിൽക്കുന്നതും കാണാം. ഈ സമയത്തും കൂടുതൽ കൂടുതൽ വാഹനങ്ങൾ വരുന്നതും അവ കടുവയെ വളയുന്നതുമാണ് വീഡിയോയിൽ കാണുന്നത്. മാത്രമല്ല, സഞ്ചാരികൾ ആ സമയത്തും ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു എന്നും വീഡിയോയിൽ കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. വനം വകുപ്പിനും ടൂറിസ്റ്റുകൾക്കുമെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ചുറ്റുമുള്ള മനുഷ്യരേക്കാൾ മാന്യതയും പക്വതയുമുണ്ട് കടുവയുടെ പെരുമാറ്റത്തിൽ എന്നാണ് ഒരാൾ കമന്റ് നൽകിയത്. മൃഗങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഇത്തരം കാഴ്ചകൾ കാണുന്നതിനേക്കാൾ നല്ലത് സഫാരി ഒഴിവാക്കുന്നതാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. മൃഗശാലകളേക്കാൾ കഷ്ടമാണല്ലോ ഇവിടെ കടുവയുടെ അവസ്ഥ എന്നാണ് മറ്റ് പലരും കമന്റ് ചെയ്തത്.
