ജോലിസ്ഥലത്തെ മാനസികാരോഗ്യം, തൊഴിൽ സംസ്കാരം എന്നിവയെക്കുറിച്ച് ഗൗരവകരമായ ചർച്ചയ്ക്ക് തുടക്കം കുറിച്ച് യുവതിയുടെ വീഡിയോ. അൻഷിക എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തത്.
ഇന്ത്യയിലെയും കാനഡയിലെയും കോർപ്പറേറ്റ് ജോലിരീതികൾ തമ്മിൽ താരതമ്യം ചെയ്ത് അൻഷിക എന്ന യുവതി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. ഇന്ത്യയിലെ ജോലി സമ്മർദ്ദങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാനഡയിൽ ജീവനക്കാർക്ക് ലഭിക്കുന്ന വിശ്വാസവും സ്വാതന്ത്ര്യവുമാണ് വീഡിയോയിൽ യുവതി പറഞ്ഞിരിക്കുന്നത്.
കാനഡയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന അൻഷിക പറയുന്നത്, അവിടുത്തെ ഓഫീസ് അന്തരീക്ഷം വളരെ ലളിതവും വിശ്വാസത്തിൽ അധിഷ്ഠിതമായതുമാണ് എന്നാണ്. ഓഫീസിൽ എത്തുന്ന സമയം കൃത്യമായി രേഖപ്പെടുത്തേണ്ട ആവശ്യമില്ല. 10-15 മിനിറ്റ് വൈകിയാൽ പോലും ആരും ചോദ്യം ചെയ്യില്ല, കള്ളം പറയേണ്ടി വരികയുമില്ല. അതുപോലെ, മാനേജർമാർ എപ്പോഴും പിന്നാലെ നടന്ന് ജോലി നിരീക്ഷിക്കില്ല. ഓരോരുത്തരെയും മുതിർന്ന വ്യക്തികളായി കണ്ട് അവർക്ക് അർഹമായ വിശ്വാസം നൽകുന്നു. ജോലിക്കിടയിൽ ചെറിയ മയക്കത്തിന് പോലും അവിടെ അനുവാദമുണ്ട്. ജോലി നിശ്ചിത സമയത്തിനുള്ളിൽ തീർക്കുക എന്നത് മാത്രമാണ് പ്രധാനം.
അതുപോലെ, രാവിലെ ജോലികൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ മാനസികോല്ലാസത്തിനായി ക്വിസ് മത്സരങ്ങളും ചെറിയ വർത്തമാനങ്ങളും ഒക്കെ നടക്കുന്നു. 'ഇന്ത്യയിൽ എനിക്ക് കോർപ്പറേറ്റ് ജോലി ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നാൽ കാനഡയിൽ എത്തിയപ്പോൾ ആ കാഴ്ചപ്പാട് മാറി. എല്ലാ കോർപ്പറേറ്റ് സ്ഥാപനങ്ങളും ടോക്സിക് അല്ലെന്ന് എനിക്ക് മനസ്സിലായി' എന്നാണ് അൻഷിക പറയുന്നത്.
വളരെ പെട്ടെന്നാണ് അൻഷികയുടെ പോസ്റഅറ് ശ്രദ്ധ നേടിയത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. പലരും അൻഷികയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ മാനേജർമാർ പോലും ചിലപ്പോൾ ഇന്ത്യയിലെ അതേ കർക്കശമായ രീതികൾ തുടരാറുണ്ടെന്നും, അത് ഒഴിവാക്കിയാൽ വിദേശത്തെ ജോലി വളരെ സമാധാനപരമാണെന്നും ചിലർ കുറിച്ചു. എല്ലാറ്റിനെയും സാമാന്യവൽക്കരിക്കരുത് എന്ന് പോസ്റ്റിനെ വിമർശിച്ചവരും ഉണ്ട്. ഇന്ത്യയിലെ എല്ലാ കമ്പനികളും മോശമല്ല എന്നാണ് ഇവരുടെ അഭിപ്രായം.
