ജനറല്‍ മാനേജരെ കടന്നാക്രമിച്ച് ജീവനക്കാരി, ദേഹത്ത് മഷിയൊഴിച്ചു. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. മാനേജര്‍ നിരന്തരം അശ്ലീലസന്ദേശമയച്ചുവെന്നും ഉപദ്രവിച്ചുവെന്നും കാണിച്ച് യുവതി പരാതിയും നല്‍കിയിട്ടുണ്ട്.
ഛത്തീസ്ഗഢിലെ ഒരു മാരുതി സുസുക്കി ഷോറൂമിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു വനിതാ ജീവനക്കാരി ജനറൽ മാനേജരെ അക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. മാനേജരെ ഇവർ ആക്രമിക്കുകയും ഇയാളുടെ ദേഹത്ത് തുടർച്ചയായി മഷി ഒഴിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ജനറൽ മാനേജർ അശ്ലീല സന്ദേശങ്ങളയച്ചു, അനുചിതമായി പെരുമാറി തുടങ്ങിയ ആരോപണങ്ങളാണ് ജീവനക്കാരി ഉന്നയിക്കുന്നത്. ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് പ്രകാരം, മെയ് 22 -ന് ദുർഗ് ജില്ലയിലെ ഭിലായിലെ ചൗഹാൻ ഓട്ടോമൊബൈൽസിലാണ് സംഭവം നടന്നത്. വനിതാ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് പൊലീസുകാർ മാരുതി സുസുക്കി ഷോറൂമിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു പൊലീസുകാരൻ ഷോറൂമിന് അകത്തേക്ക് പ്രവേശിക്കുന്നത് കാണാം. പിന്നാലെ ജനറൽ മാനേജരും അങ്ങോട്ട് വരുന്നു. ഈ സമയത്താണ് ക്ഷുഭിതയായ ജീവനക്കാരി അവിടെ എത്തുന്നതും ജനറൽ മാനേജരുടെ മേൽ മഷി ഒഴിക്കുന്നതും ഇയാളെ അക്രമിക്കാൻ ശ്രമിക്കുന്നതും. പൊലീസുകാരൻ ഇവരെ തടയാൻ ശ്രമിച്ചുവെങ്കിലും ജീവനക്കാരി മാനേജരെ അക്രമിക്കുകയായിരുന്നു. ജീവനക്കാരി ജനറൽ മാനേജരെ തല്ലുന്നതും പിടിച്ചു തള്ളുന്നതുമെല്ലാം വീഡിയോയിൽ കാണാം.
ഭിലായ് നഗർ സിഎസ്പി സത്യപ്രകാശ് തിവാരി പറയുന്നത്, ചൗഹാൻ ഓട്ടോമൊബൈൽസിന്റെ സിഇഒ അങ്കിത് ആനന്ദിനെതിരെ വനിതാ ജീവനക്കാരി രേഖാമൂലം പരാതി നൽകിയിരുന്നു എന്നാണ്. എൻഡിടിവി റിപ്പോർട്ട് പ്രകാരം, ഇയാൾ തുടർച്ചയായി ജീവനക്കാരിക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീയുടെ പരാതി വ്യാപകമായ ശ്രദ്ധ നേടിയതോടെ, മറ്റ് ചില ജീവനക്കാരും ജിഎമ്മിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കേസ് സിഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്.
