ഛത്തീസ്‌ഗഡിലെ സർഗുജയിൽ, ക്ഷേമപെൻഷൻ കൈപ്പറ്റാനായി 90 വയസ്സുള്ള അമ്മായിയമ്മയെ 50-കാരിയായ മരുമകൾ തോളിലേറ്റി 9 കിലോമീറ്റർ നടന്നു. കെവൈസി പൂർത്തിയാക്കാൻ നേരിട്ട് ഹാജരാകണമെന്ന നിർദേശത്തെ തുടർന്നായിരുന്നു വനപാതയിലൂടെയുള്ള ഈ ദുരിതയാത്ര. സംഭവം വിവാദമായതോടെ അധികൃതർ ഇടപെട്ട് പെൻഷൻ തുക കൈമാറി.
സർഗുജ: സർക്കാർ നൽകുന്ന തുച്ഛമായ ക്ഷേമപെൻഷൻ കൈപ്പറ്റാൻ 90 വയസുള്ള ഭർതൃമാതാവിനെ തോളിലേറ്റി 50-കാരി ഒൻപത് കിലോമീറ്റർ നടന്ന് ബാങ്കിലെത്തി. ഛത്തീസ്‌ഗഡിലെ സർഗുജ ജില്ലയിലെ മയിൻപത് മേഖലയിലാണ് ഈ സംഭവം. സുകുമനിയ ബായി എന്ന ദളിത് സ്ത്രീയാണ് വയോധികയായ അമ്മായിഅമ്മയ്ക്ക് സർക്കാരിൽ നിന്ന് പെൻഷൻ തുക കൈപ്പറ്റാനായി ബാങ്കിലേക്ക് വനത്തിലൂടെ നടന്നെത്തിയത്. കാടിനുള്ളിലൂടെ കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ പാത മുഴുവനും 90-കാരിയെ സുകുമനിയ ബായി ചുമലിലേറ്റി. ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംസ്ഥാനത്ത് പ്രതിമാസം 500 രൂപയാണ് ക്ഷേമപെൻഷൻ. കഴിഞ്ഞ നാല് മാസമായി കെവൈസി അപ്ഡേറ്റ് ചെയ്തില്ലെന്ന കാരണത്താൽ പെൻഷൻ ലഭിച്ചിരുന്നില്ല. ഇത്തവണ കെവൈസി പൂർത്തിയാക്കുന്നതിനും വിരലടയാളം പതിപ്പിക്കുന്നതിനും ഉപഭോക്താവ് നേരിട്ട് ബാങ്കിലെത്തണമെന്നായിരുന്നു നിർദേശം. വനത്തിനുള്ളിൽ കഴിയുന്ന പിന്നോക്ക വിഭാഗക്കാർക്കാണ് ഇത് വലിയ തിരിച്ചടിയായത്. വാഹനസൗകര്യമില്ലാത്ത വഴിയിലൂടെ കാൽനടയായി കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ ബാങ്കിലെത്തിയത്.
മരുമകൾ അമ്മായിയമ്മയെ പുറത്ത് ചുമന്നുകൊണ്ട് പോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നു. വയോധികർക്കും അവശർക്കും പെൻഷൻ വീട്ടിൽ എത്തിച്ചു നൽകണമെന്നാണ് ഉത്തരവ്. ഇത് നിലനിൽക്കെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത അനാസ്ഥയാണ് പാവപ്പെട്ട കുടുംബത്തെ ദുരിതത്തിലാക്കിയതെന്നാണ് വിമർശനം. സംഭവം വിവാദമായതോടെ വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടു. ബാക്കി ഉണ്ടായിരുന്ന പെൻഷൻ തുക 90-കാരിക്ക് ഉടൻ കൈമാറുകയും ചെയ്തു. ബാങ്ക് മിത്ര വഴി പെൻഷൻ വീട്ടിലെത്തിച്ചിരുന്ന സംവിധാനം കെവൈസി പ്രശ്നം കാരണമാണ് തടസ്സപ്പെട്ടതെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു.


