ഹൈദരാബാദിൽ രാത്രികാലത്തും സുരക്ഷിതയാണ്. യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാറുന്നു. ഹൈദരാബാദിലെത്തിയപ്പോൾ ഉണ്ടായ പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ് ലീഷ എന്ന യുവതി പറയുന്നത്. അതുവരെ താന്റെ സ്വപ്നനഗരം മുംബൈ ആയിരുന്നു എന്നാണ് അവൾ പറയുന്നത്.
രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കണമെന്നും നൈറ്റ് ലൈഫ് ആസ്വദിക്കണമെന്നും പല സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടാവും. എന്നാൽ, പല നഗരങ്ങളിലും അത് സാധ്യമാകണം എന്നില്ല. സുരക്ഷ തന്നെയാണ് പ്രധാന പ്രശ്നം. എന്നാൽ, ലീഷ എന്നൊരു യുവതി ഷെയർ ചെയ്തിരിക്കുന്ന അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ മുംബൈയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ലീഷ. അതായിരുന്നു അവളുടെ സ്വപ്നനഗരം. എന്നാൽ, ജോലിയുടെ ഭാഗമായി അവൾ ഹൈദരാബാദിൽ എത്തി. നഗരത്തെക്കുറിച്ച് കുറേ മുൻവിധികളുമായിട്ടാണ് അവളെത്തിയത്. പക്ഷേ, തനിക്കുണ്ടായിരുന്ന മുൻവിധികൾ തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു അവിടുത്തെ അനുഭവമെന്ന് ലിഷ പറയുന്നു.
'രാത്രി 11 മണിക്ക് ഞാൻ തനിച്ച് വീട്ടിലേക്ക് നടക്കുകയാണ്. ആരും ശല്യം ചെയ്യാനോ കമന്റടിക്കാനോ ഇല്ല. മുംബൈ ആയിരുന്നു എന്റെ സ്വപ്ന നഗരം, പക്ഷേ ഹൈദരാബാദ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും കാലാവസ്ഥയും മികച്ചതാണ്. ഹൈദരാബാദ് പഴയ നഗരമാണെന്നായിരുന്നു എന്റെ ധാരണ, എന്നാൽ ഈ നഗരം എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒന്നാണ്. നിങ്ങളെന്തായാലും ഹൈദരാബാദിലേക്ക് വരണം' എന്നാണ് ലീഷ പറയുന്നത്. ' രാത്രികാലത്ത് 4 കിലോമീറ്റർ നടക്കുക എന്നത് ഇത്ര സുരക്ഷിതമായി തോന്നിയിട്ടില്ല' എന്ന ക്യാപ്ഷനോടെയാണ് അവൾ വീഡിയോ വച്ചിരിക്കുന്നത്.
വീഡിയോ എന്തായാലും ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് ലീഷ ഷെയർ ചെയ്തിരിക്കുന്ന തന്റെ അനുഭവത്തിന് താഴെ കമന്റുകളുമായി എത്തിയത്. 'ഹൈദരാബാദ് അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത നഗരമാണ്' എന്നായിരുന്നു ഒരു യൂസർ കമന്റ് നൽകിയത്. 'രാത്രി ഭയമില്ലാതെ നടക്കാൻ കഴിയുന്നത് പല നഗരങ്ങളിലും ഇന്നും ലക്ഷ്വറിയാണ്' എന്നും പലരും കുറിച്ചിട്ടുണ്ട്. അതേസമയം, നിങ്ങൾക്ക് നല്ല അനുഭവമുണ്ടായതിൽ സന്തോഷം, എല്ലാവരുടേയും അനുഭവം അങ്ങനെ ആകണമെന്നില്ല എന്ന് പറഞ്ഞവരും ഉണ്ട്.
