Asianet News MalayalamAsianet News Malayalam
russia ukraine crisis pm modi will call russian president
Video Icon

PM Modi : നരേന്ദ്രമോദി പുടിനുമായി ഇന്ന് രാത്രി സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി (Russian President Vladimir Putin) ഇന്ന് രാത്രി സംസാരിക്കും. വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ പൗരൻമാരെ (Indian Students Evacuation From Ukraine) തിരികെയെത്തിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് മോദി പുടിനുമായി അടിയന്തരമായി ഫോണിൽ സംസാരിക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമാണ് ചർച്ച. ഇതുവരെ 17,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടതായും കീവിൽ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്‍ചി (MEA Spokesperson Arindam Bagchi) വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിൽ 15 വിമാനങ്ങൾ യുക്രൈന്‍റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതിൽ ചിലത് യാത്ര തിരിച്ച് കഴിഞ്ഞതായും വിദേശകാര്യവക്താവ് പറയുന്നു.കീവിലെ ഇന്ത്യൻ എംബസി ഇനി മുതൽ ലിവീവിലായിരിക്കും പ്രവർത്തിക്കുക. കീവിലെ ഇന്ത്യൻ എംബസി പൂർണമായും അടച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെല്ലാവരും ലിവീവിലേക്ക് എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.ഹാർകീവിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് ഇന്ന് വൈകിട്ട് പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഒഴിഞ്ഞ് പോകാൻ എംബസി ആവശ്യപ്പെട്ടത് റഷ്യ നൽകിയ ഉപദേശപ്രകാരമാണ്. വിദ്യാർത്ഥികളെ രാത്രിക്ക് മുമ്പ് മാറ്റാൻ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാത്രിയിൽ റഷ്യ ഹാർകീവിൽ ആക്രമണം കടുപ്പിക്കുമെന്ന് ഉറപ്പായി. ഇപ്പോഴും ഹാർകീവിൽ നിന്ന് വണ്ടി അടക്കമുള്ള വാഹനങ്ങൾ കിട്ടാതെ നൂറുകണക്കിന് മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഹാർകീവ് വിടണമെന്നാണ് നിർദേശം. പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്. ഒരു വാഹനവും കിട്ടിയില്ലെങ്കിൽ നടന്നെങ്കിലും ഹാർകീവ് വിടണമെന്നാണ് അടിയന്തരനിർദേശത്തിൽ പറയുന്നത്.പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികളോട് നടന്ന് പോകാനാണ് എംബസി പറയുന്നത്. വാഹനങ്ങൾക്ക് കാത്ത് നിൽക്കരുത്. ഖാർകീവിൽ നിന്ന് പത്ത് കിലോമീറ്ററാണ് പിസോചിനിലേക്കുള്ളത്. ബബയെ, ബെസ്ലുഡോവ്‍ക എന്നീ നഗരങ്ങൾക്ക് അടുത്തുള്ളവർ അവിടേക്ക് ഉടനടി യാത്ര തിരിക്കണം. വാഹനങ്ങൾ കിട്ടാൻ സാധ്യത കുറവായതിനാൽ നടന്നെങ്കിലും പോകണം. ഹാർകീവിൽ ഇനി ആരും തുടരരുതെന്നും എംബസിയുടെ അടിയന്തരമുന്നറിയിപ്പിൽ പറയുന്നു.