Asianet News MalayalamAsianet News Malayalam

അന്തമില്ലാത്ത കാമനകളുടെ കവി മിർസാ ഗാലിബിന് ഇന്ന് 222-ാം ജന്മദിനം

ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയില്ലായ്കയാണ് ഗാലിബ് ഗസലുകളുടെ ഒരു മുഖ്യപ്രമേയം. പിടച്ചിലുകളെല്ലാം അടങ്ങുക മരണത്തില്‍ മാത്രമാണ് എന്ന് അദ്ദേഹം കരുതി.

222nd birthday of the urdu poet Mirza Ghalib
Author
Delhi, First Published Dec 27, 2019, 5:55 PM IST


"होगा कोई ऐसा भी कि 'ग़ालिब' को न जाने 
शाइर तो वो अच्छा है पर बदनाम बहुत है  "

ഹോഗാ കോയി ഐസാ ഭി, കി 'ഗാലിബ്' കോ ന ജാനേ 
ശായർ തോ വോ അച്ഛാ ഹി, പർ ബദ്നാം ബഹുത് ഥാ.. 
 
'ഗാലിബി'നെ അറിയാത്തതായി ഈ ലോകത്ത് ആരാണുണ്ടാവുക..?
ആള്‍ ഒരു നല്ല കവിയൊക്കെത്തന്നെ, പക്ഷേ ദുഷ്‌കീര്‍ത്തിക്കും ഒരു പഞ്ഞവുമില്ല..!

മേലെ ഉദ്ധരിച്ചിരിക്കുന്ന രണ്ടു ഗാലിബിന്റെ തന്നെ രണ്ടു വരികളില്‍ ഒതുക്കാനാവും സംഭവ ബഹുലമായ അദ്ദേഹത്തിന്റെ ജീവിതത്തെ. യഥാര്‍ത്ഥ നാമം മിര്‍സാ അസദുള്ളാ ബെയ്ഗ് ഖാന്‍. 1797  ഡിസംബര്‍ 27-ന് ആഗ്രയിലെ കാലാ മഹലില്‍ ജനനം. മികച്ചു നില്‍ക്കുന്ന എന്നര്‍ത്ഥമുള്ള 'ഗാലിബ്', സിംഹം എന്നര്‍ത്ഥമുള്ള 'അസദ്' എന്നീ തഖല്ലുസുകളില്‍ നിരവധി ഉർദു കവിതകള്‍ രചിച്ചു. മുഗള്‍ വംശം ക്ഷയിച്ച് ഇന്ത്യ കോളനിഭരണത്തിലേക്ക് വഴുതിവീഴുന്ന കാലത്ത് ജീവിച്ചിരുന്ന ഈ കവിയുടെ നാമം, ഇന്ന് ഉർദു കവിതയുടെ പ്രതിരൂപം തന്നെയാണ്. ലോകത്തെവിടെയും ആരും 'ഉർദു കവിത' എന്നുപറഞ്ഞാല്‍ ആദ്യമോര്‍ക്കുന്ന പേരാണ് മിര്‍സാ ഗാലിബിന്റെത്. 

ഉസ്‌ബെകിസ്ഥാനിലെ സമര്‍ഖണ്ഡ് പ്രവിശ്യയില്‍ നിന്നും ആഗ്രയിലേക്കു കുടിയേറിയ ടര്‍ക്കിഷ് പാരമ്പര്യമുള്ള കുടുംബ പാരമ്പരയിലുള്ള മിര്‍സാ അബ്ദുള്ളാ ബെയ്ഗിന് കാശ്മീരിയായ ഇസ്സത്-ഉത്-നിസാ ബീഗത്തില്‍ ജനിച്ച മകനാണ് ഗാലിബ്. ലഖ്നൗ നവാബ്, ഹൈദരാബാദിലെ നൈസാം എന്നിവരുടെ ജീവനക്കാരനായിരുന്ന ഗാലിബിന്റെ അച്ഛന്‍ അദ്ദേഹത്തിന് അഞ്ചുവയസ്സുള്ളപ്പോള്‍ അല്‍വാറില്‍ നടന്ന ഒരു യുദ്ധത്തില്‍ മരിക്കുന്നു. പിന്നീട് അമ്മാവനായ മിര്‍സാ നസ്രുള്ളാ ബെയ്ഗ് ഖാന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ഇക്കാലത്ത്  അദ്ദേഹത്തിന്റെ  വിരുന്നുവന്ന അബ്ദുസ്സമദ് എന്ന സൗരാഷ്ട്രിയനാണ് ഗാലിബിനെ പേര്‍ഷ്യനും, അറബിയും, തത്വശാസ്ത്രവും, തര്‍ക്കശാസ്ത്രവും മറ്റും അഭ്യസിപ്പിക്കുന്നത്. പതിമൂന്നാമത്തെ വയസ്സില്‍ ഉംറാവോ ബീഗവുമായുള്ള വിവാഹം നടക്കുന്നു. അവര്‍ക്ക് ഏഴു കുട്ടികളുണ്ടായെങ്കിലും ഒന്നുപോലും ശൈശവം പിന്നിട്ടില്ല. കുഞ്ഞുങ്ങളെല്ലാം തന്നെ അകാലത്തില്‍ തന്നെ രോഗങ്ങള്‍ക്ക് കീഴടങ്ങി മരിച്ചുപോയി. 

कैदे-हयातो-बंदे-गम अस्ल में दोनों एक हैं ।
मौत से पहले आदमी गम से नजात पाये क्यों?

കൈദേ ഹയാത്തോ ബന്ദെ ഗം
അസൽ മേം ദോനോ ഏക് ഹേ
മൗത്ത് സെ പെഹ്‌ലെ ആദ്മി 
ഗം സെ നജാത്ത് പായെ ക്യൂം 

ഇത് ഗാലിബ് അക്കാലത്തെഴുതിയ ഒരു ഷേര്‍ ആണ്. കൈദേ ഹയാത് - ജീവിതത്തിന്റെ തുറുങ്കും, ബന്ദേ ഗം - ദുഖത്തിന്റെ തടവും, രണ്ടും ഒന്നുതന്നെയാണ്. ആയുസ്സു തീരും മുമ്പ് ദുഃഖത്തില്‍ നിന്നും നജാത്ത് - മോചനം കിട്ടുമെന്ന് മനുഷ്യന്‍ പ്രതീക്ഷിക്കുന്നതെന്തിനാണ്?  

അതുപോലെതന്നെ, 

बाज़ीचा-ए-अतफ़ाल है दुनिया मेरे आगे 
होता है शब-ओ-रोज़ तमाशा मेरे आगे 

ബസീചാ ഏ അത്ഫാൽ ഹേ ദുനിയാ മേരെ ആഗേ 
ഹോതാ ഹേ ഷബോ റോസ് തമാശാ മേരേ ആഗേ 

എനിക്കുമുന്നില്‍ എന്നും നടക്കുന്ന ഒരു കുട്ടിക്കളിയാണ് ഈ ലോകം 
രാവും പകലും എന്റെ മുന്നില്‍ അരങ്ങേറുകയാണ് ഒരു നാടകമെന്നോണം ഇത്

ഒരിക്കല്‍ ചൂതുകളിച്ചതിന് ഗാലിബ് തുറുങ്കിലടക്കപ്പെട്ടു. താമസിയാതെ കുത്തഴിഞ്ഞ ജീവിത ശൈലിയിലേക്ക് വഴുതിവീണു അദ്ദേഹം. തവായിഫുകളുടെ കോഠകളിലെ നിത്യ സന്ദര്‍ശകനായ അദ്ദേഹം അധികം താമസിയാതെ ഒരു സ്ത്രീലമ്പടനെന്ന കുപ്രസിദ്ധിയും മുഗള്‍ ദര്‍ബാറുകളില്‍ ആര്‍ജ്ജിച്ചു. 

അദ്ദേഹത്തിന്റെ ജീവിതകാലത്തായിരുന്നു ഒന്നാം സ്വാതന്ത്ര്യസമരം നടക്കുന്നത്. അക്കാലത്ത് ബ്രിട്ടീഷുകാര്‍ മുഗള്‍ രാജാക്കന്മാരുമായി ബന്ധമുള്ള സകലരെയും ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ഗാലിബിനെയും തടഞ്ഞു നിര്‍ത്തി ചോദിച്ചു, 

അവര്‍ ചോദിച്ചു, 'നിങ്ങള്‍ മുസ്ലിമാണോ?'.

ഗാലിബ് പറഞ്ഞു, 'അര മുസ്ലിം' 

'അരയോ..?' 

'മദ്യസേവ പതിവുണ്ട്, എന്നാല്‍ പന്നിമാംസം ഭുജിക്കാറുമില്ല.. അതുകൊണ്ടാണ് അര എന്ന് പറഞ്ഞത്' എന്ന് ഗാലിബ്. 

സ്വാതന്ത്ര്യസമരത്തിലൊന്നും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. മാത്രവുമല്ല ബ്രിട്ടീഷുകാരില്‍ നിന്നും കിട്ടിയിരുന്ന പെന്‍ഷന്‍ കൊണ്ടാണ് ജീവിച്ചിരുന്നതുപോലും. ആ തുക കൂട്ടിക്കിട്ടാന്‍ പലവട്ടം അവര്‍ക്ക് കത്തുവരെ എഴുതിയിട്ടുണ്ട് ഗാലിബ്. കുത്തഴിഞ്ഞ ജീവിത ശൈലികൊണ്ട് ആജീവനാന്തം കടം നിറഞ്ഞ ഒരു ജീവിതമായിരുന്നു മഹാകവിയുടേത്. വിലയേറിയ മദ്യത്തിന്റെ ആരാധകനായിരുന്നു. വൈന്‍, ഷാംപെയ്ന്‍, വിസ്‌കി ഒക്കെ എവിടെ കിട്ടുമെന്നറിയാന്‍ തിരഞ്ഞുനടന്നിരുന്നു. ബ്രിട്ടീഷുകാരുമായി പുലര്‍ത്തിയിരുന്ന ബന്ധത്തിന്റെ പുറത്ത് അവരുടെ കന്റോണ്മെന്റുകളില്‍ നിന്നും 'ഓള്‍ഡ് ടോം' വിസ്‌കി സംഘടിപ്പിച്ച് അതായിരുന്നു സ്ഥിരം സേവ.  

222nd birthday of the urdu poet Mirza Ghalib

'ഗാലിബ്'

ആകെ വിഷാദഭരിതമായിരുന്ന തന്റെ ജീവിതം മദിരയില്‍ മുക്കി പരമാവധി ആഘോഷിച്ചു കവി. ആത്മസങ്കടങ്ങളെക്കുറിച്ചോര്‍ത്തുള്ള നിശ്വാസങ്ങളായിരുന്നു അദ്ദേഹത്തിന്റെ സുന്ദരമായ പല ഷേറുകളും. അത്തരത്തില്‍ ചില ഷേറുകള്‍ ഇതാ..

कोई उम्मीद बर नहीं आती 
कोई सूरत नज़र नहीं आती 

കോയി ഉമ്മീദ് ഭർ നഹീ ആതീ 
കോയി സൂരത്ത് നസർ നഹീ ആതീ 

ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയില്ലായ്കയാണ് ഗാലിബ് ഗസലുകളുടെ ഒരു മുഖ്യപ്രമേയം. പിടച്ചിലുകളെല്ലാം അടങ്ങുക മരണത്തില്‍ മാത്രമാണ് എന്ന് അദ്ദേഹം കരുതി. പ്രതീക്ഷകളൊന്നും തോന്നുന്നില്ല, സ്‌നേഹത്തിന്റെയോ, ദൈവത്തിന്റെയോ ആയ പ്രതീക്ഷക്കു വകയുള്ള മുഖങ്ങള്‍ ഒന്നും തന്നെ തെളിഞ്ഞു വരുന്നില്ല. 

आगे आती थी हाल-ए-दिल पे हँसी 
अब किसी बात पर नहीं आती 

ആഗേ ആതീ ഥീ ഹാൽ-ഏ-ദിൽ പർ ഹസീ 
അബ് കിസീ ബാത് പർ നഹീ ആതീ 

മുമ്പൊക്കെ എന്റെ ഹൃദയത്തിന്റെ അവസ്ഥകാണുമ്പോള്‍ എനിക്ക് ചിരിക്കാനെങ്കിലും സാധിച്ചിരുന്നു. അന്ന് ചെറുപ്പമായിരുന്നു, ശുഭാപ്തി വിശ്വാസങ്ങളും, നര്‍മ്മബോധവും ജീവിതത്തെ ലാഘവത്തോടെ കാണാന്‍ സഹായിച്ചിരുന്നു. ഇപ്പോള്‍ ഒന്നും തന്നെ ചിരിച്ചു കളയാന്‍ പറ്റുന്നില്ല. വിഷാദം അത്രയ്ക്കുണ്ടെന്നു സാരം. 

हम वहाँ हैं जहाँ से हम को भी 
कुछ हमारी ख़बर नहीं आती 

ഹം വഹാ ഹേ ജഹാ സേ ഹം കോ ഭീ 
കുച് ഹമാരീ ഖബർ നഹീ ആതീ

ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന അവസ്ഥയില്‍ എനിക്ക് എന്നെക്കുറിച്ചുതന്നെ ഒരു വിവരവുമില്ലാതെയായിട്ടുണ്ട്. എന്റെ മനോവിചാരങ്ങളെപ്പറ്റിപ്പോലും എനിക്ക് വേണ്ടത്ര ബോധ്യമില്ല. എനിക്കെന്താണ് വേണ്ടതെന്നോ, ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നോ ഒന്നും അറിയാത്ത അവസ്ഥയാണ്. 

काबा किस मुँह से जाओगे 'ग़ालिब' 
शर्म तुम को मगर नहीं आती  

കാബാ കിസ് മൂഹ് സേ ജാവോഗേ ‘ഗാലിബ്’ 
ഷർമ്‌ തുംകോ മഗർ നഹീ ആതീ

തന്റെ ജീവിതകാലമത്രയും കവി മതം അനുശാസിച്ചിട്ടുള്ള സാത്വിക ജീവിതചര്യക്ക് കടകവിരുദ്ധമായി അഴിഞ്ഞാടിയാണ് ജീവിച്ചിട്ടുള്ളത്. ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ട എന്ത് ധൈര്യത്തിനാണ് ഗാലിബ് നീ (മക്കയിലെ) കഅബയിലേക്ക് പാപമോചനത്തിനായി വെച്ചുപിടിക്കുന്നത്..? നീ പോകും, നാണമെന്നു പറഞ്ഞത് പേരിനുപോലും ഇല്ലാത്തവനാണല്ലോ നീ..! 

ഇത്രയൊക്കെ എഴുതി എന്നുവെച്ച് കവി ജീവിതവസാനത്തില്‍ സാത്വികനായെന്നോ ഭക്തനായെന്നോ കരുതരുതേ. അവസാനം വരെയും ഗാലിബ് തന്റെ ജീവിതത്തിലെ അരാജകത്വം തുടര്‍ന്നു പോയി. 

ഹസാറോം ഖ്വാഹിഷേം ഐസീ..., തീരാമോഹങ്ങളെത്തഴുകി ഒരു ഗാലിബ് ഗസല്‍

ഗാലിബിന് സമകാലീനരായിരുന്നു മോമിനും, ദാഗ് ദെല്‍വിയും മറ്റും.  അദ്ദേഹത്തിന്റെ കാവ്യസിദ്ധിയില്‍ ആകൃഷ്ടനായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്‍ അദ്ദേഹത്തെ ദബീര്‍-ഉല്‍-മുല്‍ക് എന്ന ബഹുമാനപ്പേരു നല്‍കി ആദരിച്ചു. പേര്‍ഷ്യന്‍ ഭാഷയിലും നിരവധി കവിതകള്‍ ഗാലിബ് എഴുതിയിട്ടുണ്ടെങ്കിലും, ഇന്നദ്ദേഹം അറിയപ്പെടുന്നത് തന്റെ ഉർദു കവിതകളുടെ പേരിലാണ്. നിന്നനില്‍പ്പിന്, സാന്ദര്‍ഭികമായി നിമിഷകവിതകള്‍ ഉര്‍ദുവില്‍ രചിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 

അത്തരത്തില്‍ ഒരു സംഭവം ബഹാദൂര്‍ ഷാ സഫറിന്റെ സദസ്സില്‍ നടന്നു. അന്ന് ഉസ്താദ് സൗക്ക് ആണ് സഫറിന്റെ സദസ്സിലെ ആസ്ഥാന കവി.  ഗാലിബ് അവിടത്തെ മറ്റു കവികളില്‍ ഒരാള്‍ മാത്രം. ഒരുദിവസം പല്ലക്കിലേറി രാജപാതയിലൂടെ ഉസ്താദ് സൗക്ക് പോകുമ്പോള്‍ ഗാലിബ് ഒരു ഷേറിന്റെ ആദ്യവരി ഉറക്കെ പാടി. 

"हुआ है शाह का मुसाहिब फिरे है इतराता "
"ഹുവാ ഹേ ഷാ കാ മുസാഹിബ് ഫിറേ ഹേ ഇത്രാതാ.."

'ചക്രവര്‍ത്തിയുടെ വേണ്ടപ്പെട്ടവനാണ് എന്നും പറഞ്ഞ് വലിയ ഗമയിലങ്ങനെ പോവുകയാണിവന്‍..'

ഉസ്താദ് സൗക്ക് കേള്‍ക്കാന്‍ കണക്കാക്കി ഉറക്കതന്നെയാണ് ഗാലിബ് അത് പാടിയത്. ഉസ്താദ് കൃത്യമായി കേള്‍ക്കുകയും ചെയ്തു. അപമാനിതനായ സൗക്ക് ഇതേപ്പറ്റി ബഹാദൂര്‍ ഷാ സഫര്‍  ചക്രവര്‍ത്തിയോട് പരിഭവം പറഞ്ഞു. അന്ന് ഷാ ഗാലിബിനെപ്പറ്റി വേണ്ടത്രേ കേട്ടിട്ടുപോലുമില്ലാത്ത കാലമാണ്. 'ആരാണീ ഗാലിബ്? ഇത്രയ്ക്ക് അഹങ്കാരമോ? അവനെ അടുത്ത മുഷായിരയ്ക്ക് വിളിച്ചുവരുത്തൂ. നമുക്ക് ശരിയാക്കാം'. 

അങ്ങനെ ഗാലിബിനെ അടുത്ത കവിയരങ്ങിലേക്ക് വിളിച്ചുവരുത്തുന്നു. സദസ്സില്‍ നാട്ടിലെ കവികള്‍ക്കുമുന്നില്‍ വെച്ച് ഗാലിബ് ചോദ്യം ചെയ്യപ്പെടുന്നു. നിനക്ക് എന്തുണ്ടായിട്ടാണ് നീ ആസ്ഥാനകവി ഉസ്താദ് സൗക്കിനെ പരിഹസിച്ചത് എന്ന് സഭ ഒന്നടങ്കം ഗാലിബിനെ ചൂഴ്ന്നുനിന്നു ചോദിച്ചു. അപ്പോള്‍ ഗാലിബ് വിശദീകരിച്ചു. 'അത് എന്റെ പുതിയ ഗസലിന്റെ മഖ്തയുടെ ആദ്യവരിയാണ്.'

ഗസലിന്റെ അവസാനത്തെ ഷേര്‍ ആണ് മഖ്ത. രണ്ടാമത്തെ വരി കൂടി ഗാലിബ് കൂട്ടിച്ചേര്‍ത്തു. 

" वगरना शहर में 'ग़ालिब' की आबरू क्या है " 

വഗർനാ ഷെഹർ മേം ഗാലിബ് കി ആബ്രൂ ക്യാ ഹേ..? "

'അല്ലെങ്കില്‍ ഈ നഗരത്തില്‍ ഗാലിബിന് എന്ത് വിലയാണുള്ളത്?' 

"हुआ है शाह का मुसाहिब फिरे है इतराता 
  वगरना शहर में 'ग़ालिब' की आबरू क्या है " 
 " ഹുവാ ഹേ ഷാ കാ മുസാഹിബ് ഫിറേ ഹേ ഇത്രാതാ..
വഗർനാ ഷെഹർ മേം ഗാലിബ് കി ആബ്രൂ ക്യാ ഹേ..? "

'ചക്രവര്‍ത്തിയുടെ വേണ്ടപ്പെട്ടവനാണ് എന്നും പറഞ്ഞ് വലിയ ഗമയിലങ്ങനെ പോവുകയാണിവന്‍. അല്ലെങ്കില്‍ ഈ നഗരത്തില്‍ ഗാലിബിന് എന്ത് വിലയാണുള്ളത്'.

അതോടെ ഒറ്റയടിക്ക് സംഗതികളൊക്കെ തിരിഞ്ഞു. ഉസ്താദ് സൗക്ക് തന്നെ അപമാനിക്കാന്‍ വേണ്ടി ഗാലിബ് ചമച്ച കവിത എന്ന് പരാതിപ്പെട്ടത് ഒരു നിമിഷം കൊണ്ട് ചക്രവര്‍ത്തിയെ സ്തുതിച്ചുകൊണ്ടുള്ള ഒരു ഷേര്‍ ആയി മാറി. ഗാലിബിന്റെ ദുരുദ്ദേശ്യമൊക്കെ ഒരു കവികൂടിയായിരുന്ന ചക്രവര്‍ത്തിക്ക് പിടികിട്ടിയെങ്കിലും, അതോടെ അദ്ദേഹത്തിന്റെ കാവ്യസിദ്ധി ചക്രവര്‍ത്തിയെ മോഹിതനാക്കി. അദ്ദേഹം പറഞ്ഞു, 'ഗാലിബ്, ഇത് മഖ്തയല്ലേ.. ഗസല്‍ മുഴുവനും പോരട്ടെ'.

സത്യത്തില്‍ അങ്ങനെ ഒരു ഗസലൊന്നും അദ്ദേഹം എഴുതിയിരുന്നില്ല. ചക്രവര്‍ത്തി പറഞ്ഞ സ്ഥിതിക്ക് ഇനി ഗസലില്ല എന്ന് പറഞ്ഞാല്‍ കഴുത്തിന് മീതെ തല കാണില്ല. അതുകൊണ്ട് നിമിഷനേരം കൊണ്ട് ഗാലിബ് അതി മനോഹരമായ ഒരു ഗസല്‍ തത്സമയം ആലപിച്ചു. അതാണ് 'ഹര്‍ ഏക് ബാത്ത് പേ..' എന്നുതുടങ്ങുന്ന സുന്ദരമായ ഗാലിബ് ഗസല്‍. അതും സൗക്കിനും സഹകവികള്‍ക്കുമുള്ള ഗാലിബിന്റെ മറുപടിയായിരുന്നു. അതിലെ ചില വരികളുടെ മലയാളം ചുവടെ. 

हर एक बात पे कहते हो तुम कि तू क्या है 
तुम्हीं कहो कि ये अंदाज़-ए-गुफ़्तुगू क्या है 

ഹർ ഏക് ബാത്ത് പേ കെഹ്തെ ഹോ തും കെ തൂ ക്യാ ഹേ...
തും ഹി കഹോ കെ യെ അന്ദാസ് എ ഗുഫ്തഗൂ ക്യാ ഹേ.. 

എന്ത് പറഞ്ഞാലും, നിങ്ങൾ എന്നോട് നീ എന്താണ് എന്ന് ചോദിക്കും.. എന്നെ കളിയാക്കും.. പരിഹസിക്കും.. നിങ്ങൾതന്നെ പറ ഇതെന്തൊരു (മര്യാദകെട്ട) രീതിയിലാണ് നിങ്ങൾ ഒരാളോട് സംസാരിക്കുന്നത്...? 

रगों में दौड़ते फिरने के हम नहीं क़ाइल 
जब आँख ही से न टपका तो फिर लहू क्या है 

രഗോം മേം ഡോഡ്തെ ഫിർനെ കെ ഹം നഹി കായൽ 
ജബ് ആംഖ് ഹി സെ ന ടപ്പ്കാ തോ ഫിർ ലഹു ക്യാ ഹേ..

ഞരമ്പുകളിൽ ഓടുന്ന ചോരയ്ക്ക് 
കണ്ണുനീരായി ഉതിരാനാവില്ലെങ്കിൽ 
പിന്നെന്തുവിലയാണുള്ളത്..? 

चिपक रहा है बदन पर लहू से पैराहन 
हमारे जैब को अब हाजत-ए-रफ़ू क्या है 

ചിപക് രഹാ ഹേ ബദൻ മേം ലഹു സെ പേരാഹൻ 
ഹാമാരെ ജേബ് കോ അബ് ഹാജ്തെ റഫു ക്യാ ഹേ..

ചോരയിൽ കുതിർന്ന കുപ്പായം എന്റെ ഉടലിൽ 
ഒട്ടിപ്പിടിച്ചിരിക്കുന്ന ഈ വേളയിൽ 
എന്റെ കീറിപ്പോയ കീശയ്ക്ക് 
ഒരു തുന്നലിന്റെ ആവശ്യമുണ്ടോ..? 

തന്റെ മരണത്തെപ്പറ്റിയും ഗാലിബ് ഇങ്ങനെ എഴുതി 

हुए मर के हम जो रुस्वा हुए क्यूँ न ग़र्क़-ए-दरिया 
न कभी जनाज़ा उठता न कहीं मज़ार होता 

ഹുവേ മർനേ കെ ബാദ് ഹം ജോ റുസ്‌വാ 
ഹുവേ ക്യൂം ന ഗർക്ക്-എ-ദരിയാ 
ന കഭി ജനാസാ ഉഠ്‌താ, ന കഹീ മസാർ ഹോതാ 

മരണാനന്തരം ദുഷ്കീർത്തി നേടിയ ഈ ഞാൻ 
മരിച്ചപ്പോഴെന്തേ കടലിൽ മുങ്ങിപ്പോയില്ല..?
എങ്കിൽ കബറും അടക്കേണ്ടി വരില്ലായിരുന്നു, 
ശവകുടീരവുമുയരുകില്ലായിരുന്നു..! 

ഒരിക്കലും ഒരു കബറടക്കമോ ശവകുടീരമോ ആഗ്രഹിക്കാതെ 1869  ഫെബ്രുവരി 15-ന് തന്റെ എഴുപത്തൊന്നാം വയസ്സില്‍ മരണപ്പെട്ട മിര്‍സാ ഗാലിബിന്റെ പേര്‍ക്ക് ഒരു ശവകുടീരമുണ്ട് ഹസ്രത് നിസാമുദ്ദീനില്‍, നിസാമുദ്ദീന്‍ ഔലിയായുടെ ഖബറിടത്തില്‍ നിന്നും അധികം അകലെയല്ലാതെ.  

ഗാലിബിന്റെ മറ്റൊരു പ്രസിദ്ധമായ ഷേറില്‍ അവസാനിപ്പിക്കാം,
मज़े जहान के अपनी नज़र में ख़ाक नहीं 
सिवाए ख़ून-ए-जिगर सो जिगर में ख़ाक नहीं 

മസേ ജഹാൻ കെ അപ്നി നസർ മേം ഖാക് നഹി 
സിവായെ ഖൂനെ ജിഗർ സൊ ജിഗർ മേം ഖാക് നഹി..
ഇഹലോകസുഖങ്ങൾ  
എന്റെ കണ്ണിൽ ഒന്നുമല്ല...
ഈ നെഞ്ചിനുള്ളിൽ, 
എന്റെ ഹൃദയരക്തമല്ലാതെ മറ്റൊന്നുമില്ല..! 

222nd birthday of the urdu poet Mirza Ghalib

നസിറുദ്ദീന്‍ ഷാ ഗാലിബിന്റെ റോളില്‍

 

ഗാലിബിന്റെ ജീവിതകഥ ഗുല്‍സാര്‍ സ്വന്തം തിരക്കഥയില്‍ ദൂരദര്‍ശനുവേണ്ടി ടെലിഫിലിം ആക്കുകയുണ്ടായി. നസിറുദ്ദീന്‍ ഷാ ആയിരുന്നു ഗാലിബിന്റെ റോളില്‍. തന്‍വി ആസ്മി, നീനാ ഗുപ്ത തുടങ്ങിയവര്‍ ഇതില്‍ അഭിനയിച്ചു. 1988-ലാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഈ ടെലിഫിലിമിനുവേണ്ടി ജഗ്ജിത് സിങ്ങും ഭാര്യ ചിത്രാ സിങ്ങും ചേര്‍ന്ന് ഈണം പകര്‍ന്ന് ആലപിച്ച ഗാലിബ് ഗസലുകള്‍ അവരുടെ ഗസല്‍ ആല്‍ബങ്ങളിലെ 'മാഗ്‌നം ഓപ്പസാ'യിട്ടാണ് കണക്കാക്കപ്പെടുന്നത്. 

 

 

 

Follow Us:
Download App:
  • android
  • ios