ഒരു ഒട്ടകപ്പക്ഷിയെ കളഞ്ഞുകിട്ടിയിട്ടുണ്ട്, ഉടമ വന്ന് കൊണ്ടുപോകണമെന്ന് മൃഗ സംരക്ഷണകേന്ദ്രം
പക്ഷിയ്ക്ക് 1.4 മീറ്റർ ഉയരമുണ്ട്. ഏകദേശം നാല് അല്ലെങ്കിൽ അഞ്ച് മാസം പ്രായം വരും. ഒട്ടകപ്പക്ഷി ആരോഗ്യവാനാണെന്ന് അതിനെ പരിശോധിച്ച ഒരു വെറ്റിനറി ഡോക്ടർ പറഞ്ഞു.
ജർമ്മനിയിലെ ക്രെഫെൽഡിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ ഒരു ഒട്ടകപ്പക്ഷി അതിന്റെ ഉടമയെ കാത്ത് കഴിയുകയാണ്. ഇപ്പോൾ സംരക്ഷണ കേന്ദ്രത്തിന്റെ ഒരു താത്കാലിക കൂട്ടിലാണ് ആ കുഞ്ഞ് ഒട്ടകപ്പക്ഷി ഉള്ളത്. രാത്രിയാണ് ഇതിനെ കണ്ടെത്തിയത്. അതിനെ തുടർന്ന്, ക്രെഫെൽഡ് ഹണ്ടിങ് കമ്മീഷണറുടെ പരിചരണത്തിൽ അത് രാത്രി ചെലവഴിച്ചു. രാവിലെ ഒട്ടകപ്പക്ഷിയെ മൃഗസംരക്ഷണ കേന്ദ്രത്തിലെ താൽക്കാലിക കൂട്ടിലേക്ക് മാറ്റി.
ഒരു ഒട്ടകപക്ഷിയെ കളഞ്ഞുകിട്ടിയിട്ടുണ്ട് എന്നും, എത്രയും വേഗം അതിന്റെ ഉടമ തങ്ങളെ വിവരം അറിയിക്കണമെന്നും സംരക്ഷണകേന്ദ്രം ആവശ്യപ്പെട്ടിരിക്കയാണ്. ജർമൻ ന്യൂസ് ഏജൻസിയായ ഡിപിഎയുടെ റിപ്പോർട്ട് പ്രകാരം, വെള്ളിയാഴ്ച വൈകീട്ട് ജർമ്മൻ പട്ടണമായ ക്രെഫെൽഡിലെ ഒരു പാർക്കിൽ വച്ചാണ് ഇതിനെ കാണുന്നത്. പാർക്കിൽ അലഞ്ഞുനടന്ന അതിനെ കാണാൻ ഇടയായ വഴിയാത്രക്കാർ അഗ്നിശമന സേനയെ വിളിച്ചു. അവരാണ് അതിനെ ക്രെഫെൽഡ് ഹണ്ടിങ് കമ്മീഷണറുടെ പരിചരണത്തിൽ വിട്ടത്.
പക്ഷിയ്ക്ക് 1.4 മീറ്റർ ഉയരമുണ്ട്. ഏകദേശം നാല് അല്ലെങ്കിൽ അഞ്ച് മാസം പ്രായം വരും. ഒട്ടകപ്പക്ഷി ആരോഗ്യവാനാണെന്ന് അതിനെ പരിശോധിച്ച ഒരു വെറ്റിനറി ഡോക്ടർ പറഞ്ഞു. ഈ പക്ഷി അവരുടേതല്ലെന്ന് ക്രെഫെൽഡ് മൃഗശാല ഒരിക്കൽ കൂടി പറഞ്ഞു. എത്രയും വേഗം ഉടമയെ കണ്ടെത്തി പക്ഷിയെ കൈമാറാനുളള ശ്രമത്തിലാണ് മൃഗസംരക്ഷണ കേന്ദ്രം.